കൊളംബോ: ഫെബ്രുവരി 15 ന് ശ്രീലങ്കയിൽ നടക്കുന്ന ഇന്ത്യ-പാക് ടി20 മത്സരത്തിന്റെ ടിക്കറ്റുകൾക്ക് വൻഡിമാൻഡ്.  കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം വീക്ഷിക്കാനെത്തുന്ന ക്രിക്കറ്റ് ആരാധകരുടെ എണ്ണം ഉയർന്നതോടെ മത്സരം നടക്കുന്ന സ്റ്റേഡിയത്തിനും സമീപപ്രദേശങ്ങളിലെയും ഹോട്ടൽമുറികൾക്ക് വാടക കുത്തനെ ഉയർന്നു. വിമാനടിക്കറ്റുകൾക്കും വിലയുയർന്നിരിക്കുകയാണ്.

To advertise here,

കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ വിമാനക്കൂലി വർധിച്ചു. ന്യൂഡൽഹിയിൽ നിന്ന് കൊളംബോയിലേക്കുള്ള മടക്ക ടിക്കറ്റിന് 1.18 ലക്ഷം രൂപയായി (സാധാരണ 30,000 രൂപയാണ്), ചെന്നൈ-കൊളംബോ-ചെന്നൈ വാരാന്ത്യയാത്രക്ക് 54,475 രൂപയായി. മത്സര ടിക്കറ്റുകൾ വിറ്റഴിയുന്നതോടൊപ്പം ഹോട്ടലുകൾ മുറികൾക്ക് വാടക അഞ്ചിരട്ടിയായി. സാധാരണ 150 ഡോളറിന് ലഭിച്ചിരുന്ന മുറികൾക്ക് കുറഞ്ഞത് അഞ്ചിരട്ടിയായാണ്  നിരക്ക് വർധിച്ചത്.

ഏറെനാൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കും ശേഷമാണ് ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് കളമൊരുങ്ങിയിരിക്കുന്നത്. ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം. അതേസമയം ആരാധകർക്ക് നിരാശ നൽകുന്ന ഒരു റിപ്പോർട്ട് കൂടി വരുന്നുണ്ട്. മത്സരത്തിന് മഴ ഭീഷണിയുണ്ടെന്നാണ് ശ്രീലങ്കൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.

മത്സര ദിവസം ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്ത് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് ഇന്ത്യ-പാക് മത്സരത്തിന് ഭീഷണിയായേക്കുമെന്നുമാണ് ശ്രീലങ്കയുടെ കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.