ന്യൂഡല്‍ഹി: ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ബാറ്റര്‍ റിങ്കു സിങ്ങിനെ ഉള്‍പ്പെടുത്താതിരുന്നത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. റിങ്കുവിനെ തഴഞ്ഞതിനെ വിമര്‍ശിച്ച് ക്രിക്കറ്റ് വിദഗ്ധരും രംഗത്തെത്തി. ശിവം ദുബെയെയും അക്ഷര്‍ പട്ടേലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയതോടെ റിങ്കുവിനും ശുഭ്മാന്‍ ഗില്ലിനും സ്ഥാനം ലഭിച്ചില്ല. എന്നാലും ട്രാവലിങ് റിസര്‍വില്‍ ഉള്‍പ്പെട്ടു. ഐ.പി.എലില്‍ കൊല്‍ക്കത്തയില്‍ ബാറ്റുചെയ്യാന്‍ അവസരം ലഭിക്കാത്തതും റിങ്കുവിന് വിനയായി.

To advertise here,

ടീമില്‍ ഉള്‍പ്പെടാതെ പോയതു സംബന്ധിച്ച് റിങ്കു സിങ് ഇതുവരെ പ്രതികരിച്ചില്ല. ഐ.പി.എലില്‍ കൊല്‍ക്കത്ത ചാമ്പ്യന്മാരായതിനു പിന്നാലെ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ടീം ഘടന കാരണമാണ് ടീമില്‍ ഉള്‍പ്പെടാതെ പോയതെന്ന് റിങ്കു സിങ് വെളിപ്പെടുത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നതായും റിങ്കു പറഞ്ഞു. 

'അതെ, മികച്ച പ്രകടനം നടത്തിയിട്ടും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ആര്‍ക്കും വിഷമം തോന്നും. എന്തായാലും ഇത്തവണ ടീം ഘടന കാരണം ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. ഒരാളുടെ കൈയില്‍ നില്‍ക്കാത്ത കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കരുത്. അതെ, തുടക്കത്തില്‍ ഞാന്‍ അല്‍പം അസ്വസ്ഥനായിരുന്നു. എന്ത് സംഭവിച്ചാലും കൊള്ളാം. സംഭവിക്കുന്നതെല്ലാം നല്ലതിനാണ്. രോഹിത് ഭയ്യ പ്രത്യേകമായി ഒന്നും പറഞ്ഞില്ല. കഠിനപ്രയത്‌നം നടത്താന്‍ മാത്രം പറഞ്ഞു. രണ്ടുവര്‍ഷം കഴിഞ്ഞ്‌ വീണ്ടുമൊരു ലോകകപ്പുണ്ട്. കൂടുതല്‍ വിഷമിക്കേണ്ടതില്ല. ഇതായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത് -ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിങ്കു പറഞ്ഞു. കൊല്‍ക്കത്തയ്‌ക്കൊപ്പം ഐ.പി.എല്‍. ട്രോഫി നേടാന്‍ കഴിഞ്ഞതിലെ സന്തോഷം പങ്കുവെച്ച റിങ്കു, ക്രെഡിറ്റ് ഗൗതം ഗംഭീറിന് സമര്‍പ്പിക്കാനും തയ്യാറായി.