റായ്രംഗ്പുര്‍ (ഒഡിഷ): മണ്‍ചുവരുകളും മുളങ്കമ്പുകള്‍കൊണ്ടുള്ള ചട്ടത്തിനുമീതെ കച്ചിയടുക്കിയ മേല്‍ക്കൂരയുമുള്ള കൊച്ചുവീട്. 340 മുറികളുള്ള രാഷ്ട്രപതിഭവനിലേക്കെത്തിനില്‍ക്കുന്ന ദ്രൗപദി മുര്‍മുവിന്റെ ജീവിതയാത്രയുടെ തുടക്കം മൂന്നുമുറികള്‍ മാത്രമുള്ള ഈ കൊച്ചുവീട്ടില്‍നിന്നാണ്.

To advertise here,

ഉപര്‍ബേഡ ഗ്രാമത്തിലെ ബഡാസാഹിയിലാണ് ദ്രൗപദിയുടെ ജന്മവീട്. കൂട്ടുകുടുംബവ്യവസ്ഥയിലാണ് അവരുടെ കുടുംബം കഴിഞ്ഞിരുന്നത്. പഴയ വീടിന്റെ ഒരുഭാഗം പൊളിച്ചുനീക്കി. ബാക്കിയുള്ളഭാഗത്ത് താമസിക്കുന്നത് പിതൃസഹോദരഭാര്യയായ ദേലാ ടുഡുവും മറ്റൊരു പിതൃസഹോദരന്റെ മകള്‍ യമുനാ ടുഡുവുമാണ്. ഒരു ഒറ്റച്ചേലമാത്രം ചുറ്റി വീട്ടുമുറ്റത്ത് നില്‍ക്കുന്ന ദേലായോട് ദ്രൗപദിയുടെ കുട്ടിക്കാലത്തെപ്പറ്റി ചോദിച്ചു. നിഷ്‌കളങ്കമായ ചിരിമാത്രം മറുപടി. എന്തെങ്കിലും പറയൂവെന്ന് ചുറ്റുമുള്ള ബന്ധുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ കൊച്ചുമകളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ സന്തോഷമുണ്ടെന്നുമാത്രം 'മൗസി' പറഞ്ഞു.

ദ്രൗപദി മുര്‍മു രണ്ടുതവണ സംസ്ഥാനമന്ത്രിയും പിന്നെ ഝാര്‍ഖണ്ഡ് ഗവര്‍ണറുമൊക്കെയായെങ്കിലും അതൊന്നും ഇവരുടെ വേഷഭൂഷാദികളിലോ ജീവിതരീതിയിലോ മാറ്റംവരുത്തിയിട്ടില്ല.

മുറ്റത്ത് വിറകുകെട്ടുകള്‍ കൂട്ടിയിട്ടിരിക്കുന്നു. പാചകവാതകം ഇല്ലാഞ്ഞിട്ടല്ല. പക്ഷേ, വിറകുകൊണ്ടുള്ള പാചകമാണ് ഇവര്‍ക്ക് ഏറെ താത്പര്യം. ''വിറക് കത്തിച്ചുണ്ടാക്കുന്ന ഭക്ഷണത്തിന് രുചികൂടും''-ദ്രൗപദിയുടെ ബന്ധുവായ ഭക്തബന്ധു ടുഡു വിശദീകരിക്കുന്നു.

ജനിച്ച വീടിനോടുചേര്‍ന്ന് ദ്രൗപദി 2003-ല്‍ മൂന്നുമുറികളും അത്യാവശ്യസൗകര്യങ്ങളുമായി മറ്റൊരു വാര്‍ക്കവീട് പണിയിച്ചിരുന്നു. ഇവിടെ മറ്റൊരു പിതൃസഹോദരന്റെ മകന്‍ ദുലാറാം ടുഡുവും ഭാര്യ ദുലാരി ടുഡുവും താമസിക്കുന്നു. ദ്രൗപദിയുടെ റായ്രംഗ്പുരിലുള്ള വീടിന്റെ ഒരുഭാഗം ബാങ്ക് ശാഖയ്ക്കായി വിട്ടുകൊടുത്തിട്ടുണ്ട്.

ആ ബാങ്കിലെ പ്യൂണാണ് ദുലാറാം. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം വന്നതോടെ ദുലാറാം തിരക്കുള്ള ആതിഥേയനായിരിക്കുന്നു. ''ഒരുപാട് പത്രക്കാര്‍ വരുന്നുണ്ട്. ദിവസം 25 പേര്‍വരെ വന്നു''-ദുലാറാം പറഞ്ഞു.

എട്ടാംക്‌ളാസ് പഠനംവരെയുള്ള സമയത്താണ് ദ്രൗപദി ഗ്രാമത്തിലെ വീട്ടില്‍ തുടര്‍ച്ചയായി കഴിഞ്ഞത്. തുടര്‍ന്നുള്ള സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസം ഭുവനേശ്വറിലായിരുന്നു. വീട്ടിലെ മോശം സാമ്പത്തികസ്ഥിതി പഠിപ്പിനെ ബാധിക്കാതിരിക്കാന്‍ ബന്ധുവും പിന്നീട് മന്ത്രിയുമൊക്കെയായ കാര്‍ത്തിക് ചന്ദ്ര മുര്‍മുവാണ് ദ്രൗപദിയെ ഭുവനേശ്വറിലേക്ക് കൊണ്ടുപോയത്. അവിടത്തെ ഗോത്രവര്‍ഗവിഭാഗ ഹോസ്റ്റലിലായിരുന്നു താമസം. അവധിക്കാലത്തുമാത്രം ഗ്രാമസന്ദര്‍ശനം.

പഹാര്‍പൂര്‍ സ്വദേശിയും ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരനുമായ ശ്യാംചരണ്‍ മുര്‍മുവിനെ വിവാഹം കഴിച്ചതോടെ ദ്രൗപദി ടുഡു ദ്രൗപദി മുര്‍മുവായി. 1982 മുതല്‍ റായ്രംഗ്പുരിലായി പിന്നെ സ്ഥിരതാമസം.