കൊല്ലം: പാര്‍ട്ടിയിലെ നേതാക്കളുടെ പ്രവർത്തനം വിലയിരുത്തി സിപിഎമ്മിന്റെ സംഘടനാ റിപ്പോര്‍ട്ട്. നേതാക്കളെ ഉപദേശിച്ചും പ്രശംസിച്ചും സംഘടനാ റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്. വിഭാഗീയമായ പ്രവണതകൾ പൊതുവെ അവസാനിച്ചുവെങ്കിലും അത്തരം സംസ്‌കാരത്തിന് അകപ്പെട്ടുപോയവർ അപൂർവ്വമായി ചിലയിടങ്ങളിലുണ്ടെന്നും അതിൻ്റെ ഭാഗമായി പ്രാദേശികമായി  പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുള്ളതായും സി.പി.എം വിലയിരുത്തി. പാർട്ടിക്ക് പിന്നിൽ ജനങ്ങളെ അണിനിരത്താൻ ശ്രമിക്കുന്നതിന് പകരം വ്യക്തിക്ക് പിന്നിലും സ്ഥാപിത താൽപര്യങ്ങൾക്കായും പാർട്ടിയെ ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്കെതിരേ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

To advertise here,

തോമസ് ഐസക് പാർട്ടി നിർദ്ദേശിക്കുന്ന പരിപാടികളിൽ പങ്കെടുക്കാറുണ്ടെങ്കിലും അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. അതേസമയം ധനമന്ത്രി കെ.എൻ ബാലഗോപാലിനെ റിപ്പോർട്ടിൽ പ്രശംസിച്ചു.  സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിൽ ധനമന്ത്രിയായി ബാലഗോപാൽ നല്ല പ്രവർത്തനമാണ് നടത്തുന്നതെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. കെ.കെ ശൈലജ പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സജി ചെറിയാന്‍ സാംസ്‌കാരിക വകുപ്പ് നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഹമ്മദ് റിയാസ് മാധ്യമ കടന്നാക്രമണത്തിന്റെ ഇരയാണെന്നും രാഷ്ട്രീയകാര്യങ്ങളില്‍ പ്രതികരിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ വേട്ടയാടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എ.കെ ബാലൻ സെക്രട്ടറിയേറ്റ് നിശ്ചയിക്കുന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാറുണ്ടെന്നും രാഷ്ട്രീയ കാര്യങ്ങളിൽ പ്രതികരിച്ച് നിലപാട് വ്യക്തമാക്കുന്ന നിലയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എൽ.ഡി.എഫ് കൺവീനറായ ടി.പി രാമകൃഷ്‌ണൻ ചുമട്ട് തൊഴിലാളി യൂണിയൻ പ്രസിഡന്റ്, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രത്യേകം ഇടപെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.