കൊല്ലം: സി.പി.എം. 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിൽ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാകുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നവകേരളം സൃഷ്ടിക്കുക എന്നത് ഇടതുപക്ഷത്തിന്‌റെ ലക്ഷ്യമാണ്. കേരളത്തിന്റെ സാമ്പത്തിക ഘടനയെ എങ്ങിനെ തകർക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

To advertise here,

കേരളത്തിൽ ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാര്‍ രണ്ട് ഘട്ടം കഴിഞ്ഞ് മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുന്നതിന്‌റെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സംസ്ഥാന സമ്മേളനം നടക്കാൻ പോകുന്നത്. കേരളത്തിന്റെ സാമ്പത്തിക ഘടനയെ എങ്ങിനെ തകർക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നത്. സംസ്ഥാനത്തെ എങ്ങിനെ വികസിപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ ആലോചിക്കുമ്പോൾ അതിന് ഘടകവിരുദ്ധമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കേരളത്തെ സ്വന്തംകാലിൽ ഉയർത്തി എങ്ങിനെയാണ് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുക എന്നാണ് അന്വേഷിക്കുന്നത്.  

നവകേരളം സൃഷ്ടിക്കുക എന്നത് ഇടതുപക്ഷത്തിന്‌റെ ലക്ഷ്യമാണ്. സ്വാഭാവികമായും കേരളത്തെ വികസിപ്പിക്കാതെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനാവില്ല. വര്‍ഗപരമായ വ്യത്യാസം ഇക്കാര്യത്തിലുണ്ട്. ഇന്ത്യന്‍ ഭരണവര്‍ഗം, അത് കോണ്‍ഗ്രസ് ആയാലും ബി.ജെ.പി. ആയാലും രാജ്യത്തെ സമ്പന്നരെയാണ് ഇതേവരെ വളര്‍ത്തിയെടുത്തത്. ലോകത്തെ മുതലാളിമാരുടെ പട്ടികയിലേക്ക് എങ്ങിനെയാണ് ഇന്ത്യന്‍ മുതലാളിമാരെ വളര്‍ത്താനാകുക എന്ന മത്സരമായിരുന്നു ഇവര്‍ തമ്മില്‍. അംബാനിയേയും അദാനിയേയും ലോകനിലവാരമുള്ള മുതലാളിമാരാക്കി മാറ്റുന്നതിനാണ് ഇന്ത്യൻ ഭരണവര്‍ഗം ശ്രമിച്ചത്.

അതില്‍ നിന്ന് വ്യത്യസ്തമായി പാര്‍ശ്വവത്ക്കരിക്കപ്പെട്ട സാധാരണക്കാരായ ജനങ്ങളെ പൊതുസമൂഹത്തിന്‌റെ ഭാഗമാക്കി മാറ്റി അവരുടെ ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇടതുപക്ഷജനാധിപത്യ മുന്നണി ശ്രമിക്കുന്നത്. ആ തലത്തിലേക്ക് കേരളത്തിന്‌റെ വികസനം മാറ്റുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യവും സമ്മേളനത്തിന്റെ ഭാ​ഗമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.