കൊല്ലം:  ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ചെങ്കൊടിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അം​ഗം എ.കെ ബാലൻ. ചെങ്കൊടി താഴ്ത്തിക്കെട്ടാന്‍ ആരെയും അനുവദിക്കില്ലെന്നും അത്രക്ക് മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തിയെന്നും ബാലൻ പറഞ്ഞു. പ്രതിനിധിസമ്മേളന പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു എ.കെ ബാലൻ. പ്രതിനിധിസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് (സി.കേശവൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാൾ) സമ്മേളനത്തിന്‌ കൊടി ഉയർന്നത്. 

To advertise here,

'ഇന്ന് ചെങ്കൊടിയുടെ പ്രസ്ഥാനം ഒരു തിരിച്ചറിവോടുകൂടി ശക്തിപ്പെടുകയാണ്. ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി. ഇന്ത്യയുടെ സ്ഥിതി. കേരളത്തിന്റെ സ്ഥിതി. അങ്ങനെ പരിശോധിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി അനുദിനം ബോധ്യമാവുന്നത്. അതുകൊണ്ട് ആത്മവിശ്വാസത്തോടുകൂടി നമ്മുടെ പ്രത്യയ ശാസ്ത്രത്തെ, രാഷ്ട്രീയത്തെ, സംഘടനാ തത്വങ്ങളെ മുറുകെ പിടിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാനാവൂ.' - എ.കെ ബാലൻ പറഞ്ഞു.

'ഈ കൊടി താഴ്ത്തിക്കെട്ടാന്‍ ആരെയും അനുവദിച്ചുകൂടാ. അത്രക്ക് മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തി. അന്നും ഇന്നും എന്നും. ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമായ ചെങ്കൊടിയാണ് ഇവിടെ ഉയര്‍ത്തിയത്. വര്‍ഗസമൂഹം ഉടലെടുത്ത നാള്‍മുതല്‍ ചൂഷണത്തിനെതിരേ സമരം ചെയ്ത, ചൂഷിതരുടെ ചോരയില്‍ കുതിര്‍ന്നാണ് ഈ കൊടിയുടെ നിറം ചുവപ്പായത്.' - എ.കെ ബാലൻ കൂട്ടിച്ചേർത്തു

സി.പി.എം. കോഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. റിപ്പോർട്ട് അതരണത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള നയരേഖ അവതരിപ്പിക്കും. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ ഏഴിനും എട്ടിനും തുടരും. 

ഉദ്ഘാടനച്ചടങ്ങിനുശേഷം പ്രവർത്തനറിപ്പോർട്ടിന്മേലുള്ള ചർച്ചയാണ് പൊതുവേ ഉണ്ടാകാറുള്ളത്. എന്നാൽ വ്യാഴാഴ്ച പ്രവർത്തന റിപ്പോർട്ട് അവതരണത്തിനുശേഷം, മുഖ്യമന്ത്രി 'നവകേരളത്തിന് പുതുവഴികൾ' എന്ന രേഖ അവതരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എറണാകുളം സമ്മേളനത്തിൽ 'നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്' എന്ന രേഖ അവതരിപ്പിച്ചിരുന്നു. ഇത് പിന്നീട് എൽ.ഡി.എഫ്. അംഗീകരിച്ച സർക്കാരിനുള്ള നയരേഖയാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ സർവകലാശാലയടക്കം അനുവദിക്കാൻ തീരുമാനിച്ചത്.