കൊച്ചി: സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. ഇത് സംബന്ധിച്ച് സുധാകരന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി. എന്നാല്‍ കത്ത് നല്‍കിയ കാര്യം താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് പാര്‍ട്ടിയാണെന്നും സുധാകരന്‍ വ്യക്തമാക്കി. ഇതിനിടെ സംസ്ഥാന സമിതി അംഗങ്ങളായ 12 പേര്‍ പ്രായപരിധി കഴിഞ്ഞവരാണ്. ഇവരില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നല്‍കിയേക്കും.

To advertise here,

സംസ്ഥാന സമിതി അംഗത്വത്തിന് 75 വയസ് പ്രായപരിധി എന്നത് കേന്ദ്ര കമ്മറ്റിയുടെ നിര്‍ദേശമാണ്. ഈ നിര്‍ദേശം നടപ്പിലാക്കിവരികയാണ്. സംസ്ഥാന സമിതി അംഗങ്ങളായ 12 പേര്‍ പ്രായപരിധി കഴിഞ്ഞവരാണ്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടിയേയും സര്‍ക്കാരിനേയും നയിക്കുന്ന പ്രധാന നേതാവെന്ന നിലയില്‍ ഇളവുണ്ടായേക്കും. ബാക്കി 11 പേരില്‍ ആര്‍ക്കെല്ലാം ഇളവ് നല്‍കണമെന്ന കാര്യം സംസ്ഥാന സമ്മേളനമായിരിക്കും തീരുമാനിക്കുക. 

ഇതിനിടെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ജി. സുധാകരന്‍ കത്ത് നല്‍കിയത്. രേഖകള്‍ പ്രകാരം ജി. സുധാകരന് 76 വയസ് പിന്നിട്ടിട്ടുണ്ട്. എന്നാല്‍ ജനനത്തീയതി രേഖപ്പെടുത്തിയതില്‍ പിശകുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എങ്കില്‍തന്നെയും തന്നെ പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ചാണ് രണ്ടു ദിവസം മുമ്പ് തിരുവനന്തപുരത്ത് എത്തി ജി. സുധാകരന്‍, കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ലെന്നും സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനിക്കുകയെന്നും കോടിയേരി വ്യക്തമാക്കിയതെന്നാണ് വിവരം.