കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടിയതിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് മുഖ്യമന്ത്രിയുടെ മറുപടി. ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത് മാടമ്പിത്തരമാണെന്നും മാടമ്പിമാരെ എങ്ങനെയാണ് നേരിട്ടതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും പിണറായി പറഞ്ഞു. സി.പി.എം. സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

To advertise here,

ചെങ്കൊടി ഏന്തിയവരാണ് ഈ നാട്ടിലെ ഭരണാധികാരികളായി വന്നത്. ആ ചെങ്കൊടിയോട് ഇപ്പോഴും ചിലര്‍ക്ക് വല്ലാത്ത അലര്‍ജിയാണ്. അവിടെ കൊടികാണുന്നു, ഇവിടെ കൊടികാണുന്നു എന്നൊക്കെ വല്ലാതെ ചോദ്യങ്ങള്‍ ചിലര്‍ ചോദിക്കുന്നതായി കാണുന്നു. അവരോട് ഒന്നേ പറയാനുള്ളൂ. ഇത് പണ്ട് മാടമ്പിമാര്‍ പലരും ചോദിച്ചതാണ്. ആ മാടമ്പിമാര്‍ക്ക് ഉത്തരം കൊടുത്തുകൊണ്ടാണ് ഈ പ്രസ്ഥാനം വളര്‍ന്നുവന്നത്. ആ മാടമ്പിമാരുടെ ഏതെങ്കിലും തരത്തിലുള്ള താങ്ങും തണലും കൊണ്ട് വളര്‍ന്നുവന്ന പ്രസ്ഥാനമല്ല ഇത്. അത് മനസ്സിലാക്കുന്നത് നല്ലതാണ്. ചോപ്പു കാണുമ്പോള്‍ ഹാലിളകുന്ന കാളയുടെ അവസ്ഥയിലേക്ക് മാറുന്നത് ഗുണകരമല്ല എന്നത് അത്തരം ആളുകളും ശക്തികളും മനസ്സിലാക്കുന്നത് നല്ലതാണ്, പിണറായി പറഞ്ഞു.

സി.പി.എം. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാതയോരത്ത് കൊടിതോരണങ്ങള്‍ കെട്ടിയതില്‍ സി.പി.എമ്മിനെതിരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പരസ്യമായി ലംഘിക്കുകയാണെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഫൂട്ട്പാത്തില്‍ അടക്കം കൊടികള്‍ സ്ഥാപിച്ചതിനാണ് കോടതി വിമര്‍ശനം.