ന്യൂഡൽഹി: സ്ത്രീകൾക്ക് കൂടുതൽ സ്ഥിരജോലിയും ശമ്പളവും ലഭിക്കുന്നത് പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള വൻനഗരങ്ങളിലാണെന്ന് കണക്കുകൾ. ഇത്തരം നഗരങ്ങളിൽ തൊഴിലെടുക്കുന്ന സ്ത്രീകളിൽ 65.1 ശതമാനത്തിനും സ്ഥിരം ജോലിയാണ്. മറ്റ് നഗരമേഖലയിൽ ഇത് 50.9 ശതമാനം മാത്രം. 

To advertise here,

പുരുഷൻമാർ വൻനഗരങ്ങളിൽ 56.4 ശതമാനവും മറ്റ് നഗരങ്ങളിൽ 46.5 ശതമാനവുമാണ് സ്ഥിരം ജോലി ചെയ്യുന്നത്. കൂടുതൽ ശമ്പളം നൽകുന്നതും വൻനഗരങ്ങളാണെങ്കിലും ഇക്കാര്യത്തിൽ സ്ത്രീകൾ അസമത്വം നേരിടുന്നുണ്ട്.

നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തിറക്കിയ പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിലെ തൊഴിൽ വിപണി സാഹചര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2011-ലെ സെൻസസ് പ്രകാരം പതിനേഴ് സംസ്ഥാനങ്ങളിലായി പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള 46 വൻനഗരങ്ങളാണുള്ളത്. കേരളത്തിൽ ഇത്തരം നഗരങ്ങൾ ഇല്ല.