കൊച്ചി: കേരളത്തില്‍ സ്‌ഫോടനാത്മകമായ അവസ്ഥയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികള്‍. ഇത് തെറ്റായ രീതിയാണ്. അടിയന്തരമായ കര്‍മ്മപരിപാടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിയ്ക്കണം. ലഹരിയെ ലഘൂകരിക്കുന്ന സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നും സഭാധ്യക്ഷന്‍ പറഞ്ഞു. കൊച്ചി കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നു. സമൂഹത്തിലെ തിന്‍മകളോട് പ്രതികരിക്കുക എന്നത് സഭയുടെ ഉത്തരവാദിത്വമാണ്. ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്മം നല്‍കിയ അമ്മയെയും കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു. എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നുമാണ്.' -കാതോലിക്കാബാവ പറഞ്ഞു. 

തിരുത്തലുകള്‍ വേണ്ടി വരുമ്പോള്‍ സഭ ഓര്‍മ്മിപ്പിക്കുമെന്ന് ബ്രൂവറി വിഷയത്തില്‍ അദ്ദേഹം വ്യക്തമാക്കി. മാനസികമായ പിരിമുറുക്കത്തിലാണ് പുതുതലമുറ. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ കഴിയുന്ന പ്രഷര്‍ കുക്കര്‍പോലെയായി യുവജനങ്ങള്‍ മാറി. അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ആഴത്തില്‍ പഠിക്കണം. പുതുതലമുറ 'റീല്‍ ലൈഫി'ല്‍ ജീവിക്കുന്നു, 'റിയല്‍ ലൈഫ്' ഇല്ലതായെന്നും ബാവ കൂട്ടിച്ചേര്‍ത്തു.