അബുബാദി: ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങ് എന്ന റെക്കോര്‍ഡോടെ ലുലു റീട്ടെയ്ല്‍ ട്രേഡിങ്ങിന് തുടക്കമായി. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിന്‍ ഹസന്‍ അല്‍സുവൈദി, ലുലു ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവര്‍ ചേര്‍ന്ന് ബെല്‍ റിങ്ങ് മുഴക്കി ട്രേഡിങ്ങിന് തുടക്കംകുറിച്ചു. സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പടെ ബെല്‍ റിങ്ങ് സെറിമണിക്ക് സാക്ഷിയായി. ജിസിസിയിലെ നിക്ഷേപകരും ലോകത്തെ വിവിധയിടങ്ങളിലെ ലുലു ജീവനക്കാരും ഉപഭോക്താക്കളും ഉള്‍പ്പടെ ലൈവ് സ്ട്രീമിങ്ങിലൂടെ ട്രേഡിങ്ങിന് തുടക്കം കുറിച്ച നിമിഷത്തിന്റെ ഭാഗമായി.

To advertise here,

യുഎഇയുടെയും ജിസിസിയുടെയും വികസനത്തിന് ലുലു നല്‍കിയ പങ്കാളിത്വം മാതൃകാപരമാണെന്നും പൊതുപങ്കാളിത്വത്തിലേക്ക് കടന്നതോടെ കൂടുതല്‍ ജനകീയമാവുകയാണ് ലുലുവെന്നും യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിന്‍ ഹസന്‍ അല്‍സുവൈദി പറഞ്ഞു.

യുഎഇ ഉള്‍പ്പടെ അറബ് രാജ്യങ്ങളിലെയും വിദേശ നിക്ഷേപകരുടെയും മികച്ച പങ്കാളിത്വമാണ് ലുലു റീട്ടെയ്ല്‍ ഓഹരികള്‍ക്ക് ഉള്ളത്. ലിസ്റ്റിങ്ങ് ശേഷവും റീട്ടെയ്ല്‍ നിക്ഷേപകരില്‍ നിന്ന് മികച്ച ഡിമാന്‍ഡ് ലുലു റീട്ടെയ്‌ലിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ലുലുവിന്റെ റീട്ടെയ്ല്‍ യാത്രയിലെ ചരിത്രമുഹൂര്‍ത്തമാണ് എഡിഎക്‌സ് ലിസ്റ്റിങ്ങെന്നും നിക്ഷേപകര്‍ ലുലുവില്‍ അര്‍പ്പിച്ച വിശ്വാസമാണ് ലിസ്റ്റിങ്ങിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്നും ലുലു ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് മികച്ച റിട്ടേണ്‍ ലഭിക്കുന്നതിനുള്ള പ്രയത്‌നം ലുലു തുടരും. മൂന്ന് വര്‍ഷത്തിനകം നൂറ് സ്റ്റോറുകളെന്ന ലക്ഷ്യത്തിലാണ് ലുലു. നിക്ഷേപകര്‍ ലുലുവില്‍ അര്‍പ്പിച്ച ആത്മവിശ്വാസത്തിന് ഏറ്റവും മികച്ച പിന്തുണ നല്‍കും. ജിസിസിയിലെ രാജകുടുംബാംഗങ്ങള്‍ അടക്കം ലുലു റീട്ടെയ്‌ലില്‍ ഭാഗമായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കും ലുലുവിന് ഉറച്ച പിന്തുണ നല്‍കുന്ന ഭരണനേതൃത്വങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും എം.എ യൂസഫലി വ്യക്തമാക്കി. ലുലു ജീവനക്കാരാണ് കരുത്തെന്നും അദേഹം കൂട്ടിചേര്‍ത്തു.

അബുദാബി പെന്‍ഷന്‍ ഫണ്ട്, എമിറേറ്റ്‌സ് ഇന്റര്‍നാഷ്ണല്‍ അന്‍വെസ്റ്റ്‌മെന്റ് കമ്പനി, ബഹ്‌റൈന്‍ മുംതലകത്ത് ഹോള്‍ഡിങ്ങ്‌സ്, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി തുടങ്ങിയവരാണ് പ്രധാന നിക്ഷേപകര്‍. ജിസിസിയിലെ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പടെ നിക്ഷേപകരാണ്. പ്രൊഫഷണല്‍ നിക്ഷേപക സ്ഥാപനങ്ങള്‍ കൂടാതെ ഐപിഒ തുടങ്ങി പതിനാറ് ദിവസത്തിനകം അരലക്ഷത്തിലേറെ വ്യക്തിഗത നിക്ഷേപകരാണ് ഓഹരി സബ്‌സ്‌ക്രൈബ് ചെയ്തത്. വന്‍ ഡിമാന്‍ഡ് പരിഗണിച്ച് ഓഹരികള്‍ 30% ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.

അബുദാബി സെക്യുരിറ്റീസ് എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്തമാണ് ലുലു ഐപിഒക്ക് ലഭിച്ചത്.
25 ഇരട്ടി അധിക സമാഹരണത്തോടെ 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 5വരെയായിരുന്നു പ്രാരംഭ ഓഹരി വില്‍പന. ആദ്യം 25 ശതമാനം ഓഹരികളാണ് ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഡിമാന്‍ഡ് വര്‍ധിച്ചതോടെ 30 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. 3.12 ലക്ഷം കോടി രൂപയുടെ സബ്‌സ്‌ക്രിബ്ഷന്‍ അപേക്ഷകളാണ് ലഭിച്ചത്. 89 ശതമാനം നിക്ഷേപ സ്ഥാപനങ്ങള്‍ക്കും, 10 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും ഒരു ശതമാനം ഓഹരികള്‍ ജീവനകാര്‍ക്കുമായാണ് വകയിരുത്തിയത്. 574 കോടി ഡോളറാണ് ലുലു റീട്ടെയ്‌ലിന്റെ വിപണി മൂല്യം.

നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 75ശതമാനവും ലാഭവിഹിതമായി നല്‍കുന്നത് പരിഗണിക്കുമെന്ന് ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു.