ഇന്‍ഡൊനീഷ്യക്കാരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്, പാകിസ്താനും ഇന്ത്യയും തൊട്ടുപിറകെ
ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിനു വേണ്ടി കഴിഞ്ഞ ആറ് മാസത്തിനിടെ 4.5 ദശലക്ഷത്തിലധികം വിദേശ മുസ്ലിംകള്‍ സൗദി അറേബ്യയില്‍ എത്തിയതായി സൗദി അറേബ്യയുടെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ അവസാനം (ഇസ്ലാമിക ഹിജ്റ വര്‍ഷം ആരംഭിച്ചത്) മുതല്‍ ഈ ആഴ്ച ആദ്യം വരെയുള്ള കണക്കുകളില്‍ വിമാനമാര്‍ഗം നാല് ദശലക്ഷം ആളുകള്‍ എത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

To advertise here,

ഉംറ തീര്‍ത്ഥാടനത്തിനെത്തിവരില്‍ കൂടുതലും ഇന്‍ഡൊനീഷ്യക്കാരാണ്. 10 ലക്ഷം പേരുമായാണ് ഇന്‍ഡൊനീഷ്യന്‍ തീര്‍ത്ഥാടകര്‍ പട്ടികയില്‍ ഒന്നാമതുള്ളത്. 7,92,208 പേരുമായി പാക്കിസ്താനികളാണ് രണ്ടാമതുള്ളത്. 4,48,765 പേരുമായി ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ഈജിപ്താകട്ടെ, 3,06,480 പേരുമായി നാലാം സ്ഥാനത്താണ്. 

ഉംറ നിര്‍വഹിക്കാന്‍ രാജ്യത്ത് വരാന്‍ ആഗ്രഹിക്കുന്ന മുസ്ലിങ്ങള്‍ക്കായി സൗദി അറേബ്യ കഴിഞ്ഞ മാസങ്ങളില്‍ നിരവധി സൗകര്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പേഴ്സണല്‍, വിസിറ്റ്, ടൂറിസം വിസകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള എന്‍ട്രി വിസകള്‍ കൈവശമുള്ള മുസ്ലിംകള്‍ക്ക് ഇലക്ട്രോണിക് ബുക്കിങ് ചെയ്ത് മക്കയിലും മദീനയിലുമെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. മക്കയില്‍ ഹറമിലെത്തി ഉംറ നിര്‍വഹിക്കാനും, മദീനയില്‍ പ്രവാചകന്റെ പള്ളിയും മുഹമ്മദ് നബിയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന റൗളാ ശരീഫ് സന്ദര്‍ശിക്കാനും അനുവാദമുണ്ട്.

സൗദി അധികൃതര്‍ ഉംറ വിസയുടെ കാലാവധി 30 ദിവസത്തില്‍നിന്ന് 90 ദിവസമായി നീട്ടുകയും കര, വ്യോമ, കടല്‍ വഴികളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ വിസ ഉടമകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. വിദേശത്തുള്ള സുഹൃത്തുക്കളെ രാജ്യം സന്ദര്‍ശിക്കാനും ഉംറക്ക് ക്ഷണിക്കാന്‍ പൗരന്മാര്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള മറ്റൊരു സുഗമമായ നടപടിയും ഈ അടുത്തായി സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം അവസാനം സൗദി അറേബ്യ ഒരു സ്റ്റോപ്പ് ഓവര്‍ ട്രാന്‍സിറ്റ് വിസ ആരംഭിച്ചിട്ടുണ്ട്. ഇതുപ്രകാരം വിസ ഉടമയെ ഉംറ നിര്‍വഹിക്കാനും മദീനയിലെ പ്രവാചക പള്ളി സന്ദര്‍ശിക്കാനും രാജ്യത്തുടനീളമുള്ള വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കാനും വിദേശികള്‍ക്ക് സാധിക്കും. നാല് ദിവസത്തെ സ്റ്റോപ്പ് ഓവര്‍ ട്രാന്‍സിറ്റ് വിസയുടെ കാലാവധി 90 ദിവസമാണ്. യാത്രക്കാരുടെ ടിക്കറ്റിനൊപ്പം സൗജന്യമായാണ് ട്രാന്‍സിറ്റ് വിസ സ്വയമേവ ലഭിക്കുക. സൗദി ദേശീയ വിമാനക്കമ്പനികളുടെ ഇലക്ട്രോണിക് പ്ളാറ്റ്ഫോമുകള്‍ വഴി യാത്രക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഡിജിറ്റല്‍ വിസ ഉടനടി ഇഷ്യൂ ചെയ്യുകയും ഇ-മെയില്‍ വഴി ഗുണഭോക്താവിന് അയക്കുകയും ചെയ്യും. ഉടമക്ക് രാജ്യത്തുടനീളം സഞ്ചരിക്കാനാകും.
ശാരീരികമായോ സാമ്പത്തികമായോ ഹജജ് കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയാത്ത ദശലക്ഷക്കണക്കിന് മുസ്ലിങ്ങള്‍ക്ക് ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയിലേക്ക് ഒഴുകുകയാണിപ്പോള്‍.