റിയാദ്: സൗദിയിലെ പ്രശസ്തമായ അൽഉല ഈന്തപ്പഴ സീസണിന് വാണിജ്യ ലേലത്തോടെ തുടക്കമായി. അൽഉല റോയൽ കമ്മീഷന്റെ നേതൃത്വത്തിൽ 2026–2027 ഖൈറാത്ത് അൽഉല കാർഷിക സീസണിന്റെ ഭാഗമായാണ് ഏഴാമത് അൽഉല ഈന്തപ്പഴ സീസൺ ആരംഭിച്ചത്.

To advertise here,

അൽഫുർസാൻ വില്ലേജിൽ വാരാന്ത്യ ദിവസങ്ങളിൽ നടക്കുന്ന വാണിജ്യ ലേലം നവംബർ 15 വരെ തുടരും. ഇതോടൊപ്പം അൽമൻഷിയ കർഷക മാർക്കറ്റിൽ ഉപഭോക്താക്കൾക്കായുള്ള വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികൾ സെപ്റ്റംബർ 27 വരെ തുടരും.

അൽഉലയിലെ കർഷകരെയും വാങ്ങുന്നവരെയും വ്യാപാരികളെയും നിക്ഷേപകരെയും ഒരേ വേദിയിലെത്തിക്കുകയാണ് ലേലത്തിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഈന്തപ്പഴത്തിന് കൂടുതൽ വിപണി കണ്ടെത്താനും ഉൽപ്പന്നങ്ങളുടെ സാമ്പത്തിക മൂല്യം വർധിപ്പിക്കാനും കർഷകർക്ക് കൂടുതൽ വ്യാപാര അവസരങ്ങൾ ഒരുക്കാനും സാധിക്കും.

പ്രാദേശിക കർഷകർക്ക് പുറമെ ചെറുകിട വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബങ്ങൾക്കും കരകൗശല വിദഗ്ധർക്കും തങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ, പരമ്പരാഗത ഭക്ഷണവിഭവങ്ങൾ, ഈന്തപ്പനയോല ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കൾ എന്നിവ നേരിട്ട് സന്ദർശകർക്ക് വിൽക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സൗദിയിലും അന്താരാഷ്ട്ര വിപണികളിലും അൽഉലയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുകയാണ് സീസണിന്റെ മറ്റൊരു ലക്ഷ്യം. കർഷകരെയും ഉൽപ്പാദകരെയും സംരംഭകരെയും കാർഷിക മേഖലയിലെ വിദഗ്ധരുമായി ബന്ധിപ്പിക്കുന്നതിനും പരിപാടി സഹായിക്കും.

അൽഉലയുടെ ചരിത്രത്തിലും ഈന്തപ്പന കൃഷിക്ക് സുപ്രധാന സ്ഥാനമാണുള്ളത്. ക്രിസ്തുവിന് മുമ്പ് ഒന്നാം സഹസ്രാബ്ദം മുതൽ ഇവിടെ ഈന്തപ്പന കൃഷി നിലനിന്നിരുന്നതായി അറിയുന്നു.

ഇന്ന് അൽഉല ഗവർണറേറ്റിൽ ഏകദേശം 16,484 ഹെക്ടർ സ്ഥലത്തായി 42 ലക്ഷത്തിലധികം ഈന്തപ്പനകളുണ്ട്. പ്രതിവർഷം ഏകദേശം 1.30 ലക്ഷം ടൺ ഈന്തപ്പഴമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.

ബർനി, മജ്ദൂൽ, ഹൽവ ഹംറ, അൻബറ, സിഫ്രി തുടങ്ങിയ വിവിധ ഇനം ഈന്തപ്പഴങ്ങൾ ലേലത്തിൽ ലഭ്യമാകും. ലേലത്തിലൂടെയുള്ള വിൽപ്പനയ്ക്കൊപ്പം നേരിട്ടുള്ള വിൽപ്പനയ്ക്കും അവസരമുണ്ട്. ഇതിലൂടെ വാങ്ങുന്നവർക്കും വ്യാപാരികൾക്കും അൽഉലയുടെ വൈവിധ്യമാർന്ന ഈന്തപ്പഴ ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും കർഷകർക്ക് കൂടുതൽ വിപണികളിലേക്ക് പ്രവേശിക്കാനും സാധിക്കും.

പരമ്പരാഗത ഈന്തപ്പഴ വിളവെടുപ്പ് രീതികളും സീസണിന്റെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്. കയർ ഉപയോഗിച്ച് ഈന്തപ്പനയിൽ കയറുക, പഴുത്ത കുലകൾ മുറിച്ചെടുക്കുക, കൈകൊണ്ട് നെയ്ത ഈന്തപ്പനയോല കൊട്ടകളിൽ പഴങ്ങൾ തരംതിരിക്കുക തുടങ്ങിയ പാരമ്പര്യ രീതികൾ സന്ദർശകർക്ക് നേരിൽ കാണാനാകും.

കഴിഞ്ഞ വർഷത്തെ സീസണിലും ലേലം വലിയ സാമ്പത്തിക നേട്ടമാണ് കൈവരിച്ചത്. 2025ൽ ഏകദേശം 1.319 കോടി സൗദി റിയാൽ (35 ലക്ഷം ഡോളർ) വരുമാനം ലഭിച്ചു. 2,250 ടണ്ണിലധികം ഈന്തപ്പഴമാണ് വ്യാപാരം നടന്നത്. 1,600ലധികം കർഷകർ പങ്കെടുത്തു. മുൻ സീസണിനെ അപേക്ഷിച്ച് വിൽപ്പനയിൽ 48.7 ശതമാനം വർധന രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.