ജിദ്ദ: വിസിറ്റ് വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിന് വിലക്കുണ്ടെന്ന് സൗദി ടൂറിസം മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. വിസിറ്റ് വിസ ഉടമകള്‍ നിയമലംഘനം നടത്തിയാല്‍ പിഴകള്‍ക്ക് വിധേയരാകേണ്ടിവരും. ഇത് ഒഴിവാക്കാനാണ് അധികൃതര്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിട്ടുള്ളത്.

To advertise here,

ഹജ്ജ് ചെയ്യുവാനുള്ള അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും പിടികൂടപ്പെട്ടാല്‍  പിഴശിക്ഷക്കു വിധേയരാകേണ്ടിവരും. സൗദി പൗരന്മാരായാലും ജോബ് വിസയിലുള്ള പ്രവാസികളായാലും സൗദിയില്‍ സന്ദര്‍ശകരായുള്ളവരായാലും പിഴയടക്കാന്‍ നിര്‍ബന്ധിതരാകും 10,000 റിയാലാണ് പിഴ ചുമത്തുക.

വിശുദ്ധ മക്ക നഗരം, ഹറം ഏരിയ, മിന, അറഫ, മുസ്ദലിഫ, റുസൈഫയിലെ ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷന്‍, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങള്‍, താത്കാലിക ചെക്ക്പോസ്റ്റുകള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് പ്രവേശിക്കരുതെന്നാണ് ഉത്തരവ്.

ഏത് രാജ്യക്കാരാണെന്നോ വഹിക്കുന്ന നിയമപരമായ പദവിയോ പരിഗണിക്കാതെ എല്ലാ ഹജ്ജ്  നിയമ ലംഘകര്‍ക്കും പിഴ ബാധകമാണ്. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ ഇരട്ടിയാകും. ഹജ്ജ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മെച്ചപ്പെട്ട സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായാണ് നടപടികള്‍.

തീര്‍ഥാടകരുടെ സുരക്ഷയ്ക്കും സുഖസൗകര്യങ്ങള്‍ക്കുമുള്ള എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം എടുത്തുപറഞ്ഞു. പ്രവേശന വ്യവസ്ഥകള്‍ പാലിക്കാനും പിഴ ഒഴിവാക്കാന്‍ നിയമം പൂര്‍ണമായും  പാലിക്കേണ്ടതാണെന്നും സന്ദര്‍ശന വിസ ഉടമകളോട് അധികൃതര്‍ ആവശ്യപ്പെട്ടു.