ഫിലാഡല്‍ഫിയ: എ.ബി.സി. ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന ജനപ്രീയ ജപ്പടിമത്സരത്തിന്റെ മാതൃകയില്‍ ബൈബിള്‍ അധിഷ്ഠിതമാക്കി വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമന്വയിപ്പിച്ച് ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ സണ്‍ഡെസ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിവരുന്ന ബൈബിള്‍ ജപ്പടി മത്സരം 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി.

To advertise here,

ഈ വര്‍ഷത്തെ മത്സരം ജൂണ്‍ 1 ഞായറാഴ്ച നടന്നു. ദിവംഗതനായ യു.വി. തോമസ് ഉഴുന്നാലിലിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ മകളും, സീറോമലബാര്‍ പള്ളിയിലെ മതാധ്യാപികയുമായ ജ്യോതി എബ്രഹാമിന്റെ കുടുംബമായിരുന്നു പ്രോഗ്രാമിന്റെ സ്‌പോണ്‍സര്‍.

ദിവസംതോറും ബൈബിള്‍ വായിക്കുന്നതിനും, പഠിക്കുന്നതിനുമുള്ള പ്രചോദനം മതബോധനസ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനായി മാസങ്ങള്‍ നീണ്ടുനിന്ന ബൈബിള്‍ പഠനവും, ക്വിസ് മത്സരങ്ങളും നടന്നു. വിശുദ്ധ മാര്‍ക്കോസിന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കി 250 ല്‍ പരം ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍ക്കൊള്ളുന്ന പഠനസഹായി കുട്ടികള്‍ക്ക് നല്‍കിയിരുന്നു. നാലാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ മത്സരത്തില്‍ വാശിയോടെ പങ്കെടുത്തു. 

ക്ലാസുകളില്‍ നടത്തപ്പെടുന്ന പ്രാഥമിക എഴുത്തുപരീക്ഷയിലൂടെയും, അവസാനറൗണ്ടില്‍ പൊതുസ്റ്റേജില്‍ നടത്തപ്പെടുന്ന ഗ്രാന്റ് ഫിനാലെയിലൂടെയുമാണ് വിജയികളെ നിശ്ചയിക്കുന്നത്. ഞായറാഴ്ച വി.കുര്‍ബാനക്കുശേഷം ഗ്രാന്റ് ഫിനാലെ ആയി നടത്തപ്പെട്ട ബൈബിള്‍ ജപ്പടി മത്സരം നിലവാരംകൊണ്ടും, സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമായിരുന്നു. രണ്ടുകുട്ടികള്‍ വീതമുള്ള സുവിശേഷകരുടെ പേരിലുള്ള നാലു ടീമുകളായിട്ടാണ് ഗ്രാന്‍ഡ് ഫിനാലെ മത്സരം നടന്നത്. 

ഇടവക വികാരി ഡോ.ജോര്‍ജ് ദാനവേലില്‍ ബൈബിള്‍ ജപ്പടി മത്സരം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ പോളച്ചന്‍ വറീദ്, ജോസ് തോമസ്, ജോജി ചെറുവേലില്‍, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, ജപ്പടി കോര്‍ഡിനേറ്റര്‍മാരായ ജോസ് മാളേയ്ക്കല്‍, ലീനാ ജോസഫ്, എബന്‍ ബിജു, പി.ടി.എ. പ്രസിഡന്റ് ജോബി കൊച്ചുമുട്ടം, ജഡ്ജൂമാരായി സേവനം ചെയ്ത നീനു, ഡയാന്‍, ജോമിഎന്നിവരും, മതാധ്യാപകരും, സി.സി.ഡി കുട്ടികളും മാതാപിതാക്കളും ഉദ്ഘാടനകര്‍മ്മത്തിന് സാക്ഷ്യം വഹിച്ചു. 

ജറമിയ ജോസഫ്, തെരേസാ എബ്രഹാം എന്നിവരുള്‍പ്പെട്ട ടീം ഒന്നാം സ്ഥാനവും, എയിഡന്‍ തോമസ് ബിനു, എയ്ഞ്ചല ചാക്കോ എന്നിവര്‍ പ്രതിനിധാനം ചെയ്ത ടീം രണ്ടാം സ്ഥാനവും, ലിലി ചാക്കോ, ജെയ്ഡന്‍ പി. ജോമോന്‍ എന്നിവര്‍ നയിച്ച ടീം മൂന്നാം സ്ഥാനവും, തോമസ് എബ്രാഹം, ജോഷ്വ സോജന്‍ ടീം നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയിച്ച ടീമംഗങ്ങളെ സര്‍ട്ടിഫിക്കറ്റും, കാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. ഓരോ ചോദ്യറൗണ്ട് കഴിയുമ്പോഴും സദസ്യര്‍ക്കുള്ള ചോദ്യങ്ങളും സമ്മാനങ്ങളും ഉണ്ടായിരുന്നതു കാണികളില്‍ ആവേശമുണര്‍ത്തി. മതാധ്യാപകരായ ലീനാ ജോസഫ്, എബന്‍ ബിജു എന്നിവരായിരുന്നു ക്വിസ് മാസ്റ്റര്‍മാര്‍. 

വാര്‍ത്തയും ഫോട്ടോയും : ജോസ് മാളേയ്ക്കല്‍