
കുവൈത്ത് സിറ്റി: ഒന്നിലധികം യുഎസ് പോർവിമാനങ്ങൾ തകർന്ന് വീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം. എന്നാൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽനിന്ന് രക്ഷപ്പെട്ടതായും കുവൈത്ത് അറിയിച്ചു. ഇറാൻ ആക്രമണങ്ങൾക്കിടെ ഇന്ന് രാവിലെ എഫ്15 വിമാനം കുവൈത്തിൽ തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി വിമാനങ്ങൾ തകർന്നതായുള്ള കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥിരീകരണം വരുന്നത്.
കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ-അത്‌വാൻ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബന്ധപ്പെട്ട അധികൃതർ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും നടത്തിയിരുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
സംഭവസ്ഥലങ്ങളിൽനിന്ന് പൈലറ്റുമാരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി. അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ എങ്ങനെയാണ് വിമാനങ്ങൾ തകർന്നതെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. യുഎസുമായി ചേർന്ന് ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും കേണൽ സൗദ് അൽ-അത്‌വാൻ അറിയിച്ചു.
അതേസമയം ഇക്കാര്യത്തിൽ യുഎസിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇറാൻ ആക്രമണത്തിൽ തകർന്നതാണോ വിമാനങ്ങളെന്നതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല. അതേസമയം ഇന്ന് രാവിലെ മുതൽ കുവൈത്തിൽ ഇറാൻ കനത്ത ആക്രമണം നടത്തിയിട്ടുണ്ട്. യുഎസ് എംബസിക്കുനേരെയും ആക്രമണം നടന്നതായി സൂചനയുണ്ട്. എംബസിയിൽനിന്ന് കറുത്ത പുക ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. കുവൈത്തിലെ യുഎസ് പൗരന്മാരോട് എംബസിയിലേക്ക് വരരുതെന്നും സുരക്ഷിത ഇടങ്ങളിൽ അഭയം തേടണമെന്നും അടിയന്തര മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Content Highlights: Kuwait's Ministry of Defense has confirmed the crash of multiple US warplanes
Published: 02 Mar 2026, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented