കോഴഞ്ചേരി : വഞ്ചിപ്പാട്ടും ദേവസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തിൽ മൂക്കന്നൂർ പള്ളിയോടത്തിനായി ഉളികുത്തി. രാവിലെ ക്ഷേത്ര മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി ശ്രീകോവിലിനുള്ളിൽനിന്ന്‌ ദീപം പകർന്ന് ഭദ്രദീപം കൊളുത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് കരയിലെ മൂത്താചാരിയെയും പള്ളിയോട ശില്പിയെയും പൊന്നാടയണിച്ച് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ക്ഷേത്രത്തിന് വലംവെച്ച് മാലിപ്പുരയിലേക്ക് ആനയിച്ചു.

To advertise here,

പള്ളിയോട നിർമാണത്തിനായി മാലിപ്പുരയിലെ കാമരത്തിൽ വെച്ചിട്ടുള്ള ആഞ്ഞിലിത്തടിയിൽ മൂക്കന്നൂർ കരയിലെ മൂത്താചാരി എം.ആർ.മോഹനൻ ആചാരി ആദ്യ ഉളികുത്തി.

തുടർന്ന് ശില്പി അയിരൂർ സതീഷ് ആചാരിയുടെ നേതൃത്വത്തിൽ പള്ളിയോട നിർമാണത്തിന് തുടക്കംകുറിച്ചു. പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലിമേൽ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ബി.കൃഷ്ണകുമാർ, അനൂപ് ഉണ്ണികൃഷ്ണൻ, കെ.ആർ.സന്തോഷ്, ഡി.രഘുനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

ഉളികുത്തൽ ചടങ്ങിന് പള്ളിയോട നിർമാണസമിതി ഭാരവാഹികളായ വിനുകുമാർ, ശ്രീരാജ് തടത്തിൽ, വിഷ്ണു വി.നായർ, പി.പ്രശാന്ത് ലാൽ, വി.കെ.സജികുമാർ, എ.പി. വിജയകുമാർ, പ്രവീൺ കൃഷ്ണ, പ്രസാദ് മൂക്കന്നൂർ, സി.ആർ.രഘുനാഥൻനായർ, അജയഘോഷ്, രതീഷ്, വരുൺ വി.പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. മൂക്കന്നൂർ 720-ാംനമ്പർ ശ്രീശങ്കരവിലാസം എൻ.എസ്.എസ്‌. കരയോഗത്തിന്റെ ഉടമസ്ഥതയിൽ കരയിലെ എല്ലാ ഹൈന്ദവസംഘടനകളും ഉൾപ്പെട്ട സമിതിയാണ് പള്ളിയോട നിർമാണത്തിന് നേതൃത്വം നൽകുന്നത്.