
റിയോ ഡി ജനൈറോ:ബ്രിക്സ് രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി തള്ളി ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ. ലോകം മാറിയിരിക്കുന്നു. നമുക്ക് ഇനി ചക്രവര്‍ത്തിമാരെ ആവശ്യമില്ലന്നാണ് ട്രംപിന്റെ ഭീഷണിയോട് അദ്ദേഹം പ്രതികരിച്ചത്.
റിയോ ഡി ജനൈറോയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ അവസാന ദിവസമായ തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സില്‍വ ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാന്‍ പുതിയ വഴികള്‍ നോക്കുന്ന ഒരു കൂട്ടം രാജ്യങ്ങളുടെ സംഘടന ആയാണ് ലുല ഡാ സില്‍വ ബ്രിക്സിനെ വിശേഷിപ്പിച്ചത്. ' ഇത് കൊണ്ടാണ് ബ്രിക്സ് ആളുകളെ അസ്വസ്ഥരാക്കുന്നത്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം തുടക്കം മുതല്‍ ആരംഭിച്ച പുതിയ വ്യാപാര യുദ്ധത്തിന്റെ ഭാഗമായിട്ടാണ് 14 രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കാന്‍ ട്രംപ് തീരുമാനിച്ചത്. പുതുക്കിയ തീരുവ പ്രകാരം ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീരാജ്യങ്ങള്‍ക്ക് 25%, മ്യാന്‍മര്‍, ലാവോസ് എന്നീരാജ്യങ്ങള്‍ക്ക് 40%, ദക്ഷിണ ആഫ്രിക്ക, ബൊസാനിയ, ഹെര്‍സ്ഗോവിനി എന്നീരാജ്യങ്ങള്‍ക്ക് 30%, കസാക്കിസ്താന്‍, മലേഷ്യ, ട്യൂണിഷ്യ എന്നീരാജ്യങ്ങള്‍ക്ക് 32%, ബംഗ്ലാദേശ്, സെര്‍ബിയ എന്നീരാജ്യങ്ങള്‍ക്ക് 35%, കംബോഡിയ, തായ്ലാന്റ് എന്നീരാജ്യങ്ങള്‍ക്ക് 36% എന്നിങ്ങനെ തീരുവ ബാധകമാവും. ട്രൂത്ത് സോഷ്യലില്‍ പങ്ക് വെച്ച കത്തിലാണ് പുതുക്കിയ തീരുവകള്‍ ട്രംപ് അറിയിച്ചത്.
എന്നാൽ എല്ലാ രാജ്യങ്ങള്‍ക്കും ചുമത്താന്‍ തീരുമാനിച്ച 10% അടിസ്ഥാന നികുതി നടപ്പിലാക്കാന്‍ യുഎസ് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല എന്ന് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സ് പറഞ്ഞു. എന്നാല്‍ ഏതെങ്കിലും രാജ്യം അമേരിക്കന്‍ വിരുദ്ധ നിലപാട് എടുക്കുകയാണെങ്കില്‍ നടപടി സ്വീകരിക്കും. ആഗോള വ്യാപാരത്തില്‍ അമേരിക്കന്‍ ഡോളറിന്റെ ആധിപത്യത്തിന് ആരെങ്കിലും വെല്ലുവിളിച്ചാല്‍ 100% നികുതി ഈടാക്കും എന്ന് ബ്രിക്സ് രാജ്യങ്ങളോട് ട്രംപ് ഈ വര്‍ഷം ആദ്യം അറിയിച്ചിരുന്നു.
ലോകരാജ്യങ്ങള്‍ക്ക് ഡോളറിനെ ആശ്രയിക്കാതെ വ്യാപാരം നടത്താനുള്ള വഴികള്‍ കണ്ടെത്തണം എന്ന് ലൂല ഡി സില്‍വ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഈ കാര്യം നടപ്പാക്കുന്നതില്‍ വളരെ ശ്രദ്ധിക്കണം. നമ്മുടെ കേന്ദ്ര ബാങ്കുകള്‍ മറ്റുള്ള രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുമായി ഇത് ചര്‍ച്ച ചെയ്യണം. ഏകീകരിപ്പിക്കുന്നത് വരെ ഇത് പതുക്കെ നടന്നു കൊണ്ടിരിക്കും, അദ്ദേഹം പറഞ്ഞു.
യുഎസിന്റെ അധിക നികുതി ഭീഷണിക്ക് എതിരെ ബ്രിക്സ് രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വമാണ് പ്രതികരിച്ചത്. തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാരക്കരാര്‍ നടപ്പിലാക്കാനുള്ള അവസാനവട്ട ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ്. നിലവില്‍ ബ്രിക്‌സ് രാജ്യങ്ങളിലെ അംഗമായ ചൈനയുമായി യു.എസ് വ്യാപാരക്കരാറിലെത്തിയിട്ടുണ്ട്.
Content Highlights: Brazilian President Lula Da Silva rejects Trump`s new tariffs on BRICS nations
Published: 08 Jul 2025, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented