ബാങ്കോക്ക്: തായ്ലൻഡിൽ മരിച്ചെന്ന് കരുതി സംസ്കാരം നടത്തുന്നതിനായി ബുദ്ധക്ഷേത്രത്തിലെത്തിച്ച വയോധികയുടെ ശവപ്പെട്ടിക്കുള്ളിൽ നിന്നും തട്ടുന്ന ശബ്ദം. ക്ഷേത്രം അധികൃതർ പെട്ടി പരിശോധിച്ചപ്പോൾ കൈകളും തലയും ചെറുതായി ചലിപ്പിക്കാൻ ശ്രമിക്കുന്ന സ്ത്രീയെ കണ്ടതോടെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

ബാങ്കോക്കിലെ നോന്താബുരി പ്രവിശ്യയിലെ വാട്ട് റാറ്റ് പ്രകോങ് താം എന്ന ബുദ്ധക്ഷേത്രത്തിലാണ് സംഭവം. സ്ത്രീയുടെ സഹോദരനാണ് ഫിറ്റ്‌സാനുലോക് പ്രവിശ്യയിൽ നിന്ന് 65 വയസ്സുള്ള സഹോദരിയെ സംസ്കരിക്കുന്നതിനായി ഇവിടെ കൊണ്ടുവന്നതെന്ന് ക്ഷേത്രത്തിന്റെ ജനറൽ ആൻഡ് ഫിനാൻഷ്യൽ അഫയേഴ്‌സ് മാനേജരായ പൈററ്റ് സൂഡ്‌തൂപ്പിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ശവപ്പെട്ടിയിൽ നിന്ന് നേരിയ ഒരു തട്ട് കേട്ടതായി ശ്രദ്ധയിൽപ്പെട്ടതോടെ ശവപ്പെട്ടി തുറക്കാൻ ആവശ്യപ്പെട്ടു. പെട്ടി തുറന്നപ്പോൾ സ്ത്രീ കണ്ണ് ചെറുതായി തുറക്കുന്നതും ശവപ്പെട്ടിയുടെ വശത്ത് തട്ടുന്നതും കണ്ടു. പൈററ്റ് പറഞ്ഞു.

ഏകദേശം രണ്ട് വർഷമായി കിടപ്പിലായിരുന്നു വയോധിക. അവയവങ്ങൾ ദാനം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു ഇവർ. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇവർ പ്രതികരിക്കാതിരിക്കുകയും രണ്ട് ദിവസം മുമ്പ് ശ്വാസമെടുക്കുന്നത് നിലച്ചതായി തോന്നുകയും ചെയ്തതോടെ മരിച്ചന്ന് കരുതി. ഇവരുടെ അന്ത്യാഭിലാഷം പൂർത്തിയാക്കുന്നതിനായി ഇവരുടെ നേത്രദാനത്തിനായി  സഹോദരൻ 500 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിലെ ഒരു ആശുപത്രിയിലെത്തിച്ചു. 

എന്നാൽ ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ആശുപത്രി അധികൃതർ ആവശ്യം നിരസിച്ചു. തുടർന്നാണ് സൗജന്യമായി ശവസംസ്കാരം നടത്താറുള്ള ക്ഷേത്രത്തിൽ എത്തിയത്. ആവശ്യമായ രേഖ ഇല്ലാത്തതിനാൽ അതും നിരസിക്കപ്പെട്ടു. മരണ സർട്ടിഫിക്കറ്റ് എങ്ങനെ നേടാമെന്ന് വിശദീകരിക്കുന്നതിനിടയിലാണ് പെട്ടിക്കുള്ളിൽ നിന്ന് മുട്ടൽ കേട്ടതെന്ന് ക്ഷേത്ര മാനേജർ പറഞ്ഞു. തുടർന്ന് അവർ സ്ത്രീയെ പരിശോധിക്കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തു. ക്ഷേത്രം അവരുടെ ചികിത്സാ ചെലവുകൾ വഹിക്കുമെന്ന് ആശ്രമാധിപൻ അറിയിച്ചതായും മാനേജർ വ്യക്തമാക്കി.