യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറങ്ങിയ ടൈം മാഗസിൻ കവർ ചിത്രം (ഇടത്), നാറ്റോ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുഴിമാടം (വലത്) | Photo: https://twitter.com/MengYan1234, https://twitter.com/SerbiaBased
റഷ്യയുടെ യുദ്ധവെറിയുടെ ഇരുണ്ടകാലത്തിലൂടെ യുക്രൈന്‍ മുന്നോട്ടുപോകുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. കൊസവോയില്‍ 90 കളില്‍ നടന്ന യുദ്ധം പലതുകൊണ്ടും യുക്രൈന്‍ അധിനിവേശത്തെ ഓര്‍മ്മിപ്പിക്കുന്നു. തിരക്കഥയില്‍ വലിയ മാറ്റമില്ല. യുദ്ധക്കളം മാറി. അന്ന് കൊസവോ ഇരയുടെ സ്ഥാനത്തെങ്കില്‍ ഇപ്പോള്‍ അത് യുക്രൈനിലെ ജനങ്ങളാണ്. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.
യുക്രൈനിലെ എല്ലാ നിയമവിരുദ്ധമായ അധിനിവേശങ്ങൾക്കും പിന്നിൽ പാശ്ചാത്യ രാജ്യങ്ങൾ സ്ഥാപിച്ചിട്ടുള്ള നിയമപരം എന്ന് പറയാവുന്ന - നിയമവിരുദ്ധമായ - മാതൃക ഉണ്ട് എന്നതാണ്. ആ മാതൃക ചിലപ്പോൾ മറ്റു രാജ്യങ്ങളുടെ അവകാശം ലംഘിക്കുന്നതോ, തീവ്രവാദികളെ അനുകൂലിക്കുന്നതോ, ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നതോ, ഐക്യരാഷ്ട്ര സഭയുടെ ചാർട്ടറിന്റെ നഗ്നമായ ലംഘനമോ അല്ലെങ്കിൽ ചിലപ്പോൾ അത് ചില രാജ്യങ്ങളുടെ തന്നെ സുരക്ഷയെ സാരമായി ബാധിക്കുന്നതോ ആവാം.
'വൃത്തികെട്ട' കഥയുടെ ആരംഭം
യുദ്ധം എന്നത് ദുരന്തമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മനുഷ്യർ തമ്മിൽ തല്ലി ചാവുന്നതിനേക്കാൾ ഭയാനകമായിട്ട് വേറെന്തുണ്ട്? അത് കൊണ്ട് തന്നെ യുദ്ധത്തിലേക്ക് നയിക്കുന്ന കാര്യങ്ങളും വൃത്തികെട്ടതായി മാറുന്നു.
യുഗോസ്ലാവിയ - പ്രധാനമായും കൊസോവോയിൽ - നിന്നാണ് ഈ പാശ്ചാത്യൻ മാതൃകയുടെ ചരിത്രം ആരംഭിക്കുന്നത്. യൂഗോസ്ലാവിയയുടെ പിളർപ്പിന് ശേഷം വംശീയ സംഘർഷങ്ങൾ പ്രത്യക്ഷമായ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. 1992ൽ ആരംഭിച്ച് 1995ൽ അവസാനിച്ച ബോസ്നിൻ ആഭ്യന്തര യുദ്ധമായിരുന്നു ഏറ്റവും ഭീകരമായത്.
യുദ്ധത്തിന്റെ അവസാനം സാധാരണ പോലെത്തന്നെ പല വിഭാഗങ്ങൾ ഉടലെടുത്തു. ഇസ്ലാമിക പുരോഗമനതീവ്രവാദികളും ക്രിമിനൽ ചിന്താഗതിക്കാരും വർധിച്ചു വരികയും ചെയ്തു. യൂഗോസ്ലാവിയയിൽ നിന്നുള്ള ഇത്തരത്തിലുള്ള സംഘങ്ങൾ പുതിയ അടിത്തറ സൃഷ്ടിക്കാൻ വേണ്ടി കൊസോവോയിലേക്ക് നീങ്ങിത്തുടങ്ങി. 1980 കളിൽ അഫ്ഗാൻ തീവ്രവാദികൾ കണ്ടെത്തിയതും തീവ്രവാദ സംഘടനയായ അൽഖ്വൈദ രൂപവത്കരണത്തിലെത്തിയതുപോലെ ആയിരുന്നില്ല ഇത്.
ലിബറൈസേഷൻ ആർമി
1998-ൽ ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവിയയും ഹാഷിം താചിയുടെ കീഴിലുള്ള തീവ്രവാദ സംഘടനയായ കൊസോവോ ലിബറൈസേഷൻ ആർമിയും (കെഎൽഎ) തമ്മിലായിരുന്നു തുടക്കം. കെഎൽഎയ്ക്ക് ആവശ്യമായ ആയുധങ്ങൾ ലഭിച്ചിരുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നായിരുന്നു. യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കിയെ പോലെത്തന്നെ ജനങ്ങളെ കവചങ്ങളാക്കിയായിരുന്നു കെഎൽഎയുടെ ആക്രമണങ്ങളേറെയും എന്നതും ഏറെ ശ്രദ്ധേയമാണ്.
നാറ്റോയുടെ ഇടപെടൽ
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് അതിശയകരമാം നിലയിൽ നാറ്റോ ഇടപെടാൻ തീരുമാനിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം പോലും ഇല്ലാതെയാണ് നാറ്റോ ഇടപെടൽ നടത്താൻ തീരുമാനിച്ചത്. 'മാനുഷികപരമായ ഇടപെടൽ' എന്നായിരുന്നു നാറ്റോയുടെ ഭാഷ്യം. നിയമപരമായ എല്ലാ മാതൃകകളും തെറ്റിച്ചു കൊണ്ടായിരുന്നു നാറ്റോയുടെ ഇടപെടൽ. അന്ന് മാധ്യമങ്ങളുടെ ഇടപെടലുകൾ കൂടി ചേർത്ത് വായിക്കേണ്ടതാണ്. നാറ്റോയുടെ ഇടപെടലുകളെ ന്യായീകരിക്കുന്ന തരത്തിലുള്ളതായിരുന്നു പുറത്തു വന്നിരുന്ന വാർത്തകളിലേറെയും.
നിലവിലെ യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട കാര്യം നോക്കുകയാണെങ്കിൽ; റഷ്യയും യുക്രൈനും തമ്മിലുള്ള കലഹങ്ങൾ തുടങ്ങിയത് 2014ലാണ്. യുക്രൈനിന്റെ ക്രൈമിയൻ ഉപദ്വീപ് റഷ്യ പിടിച്ചെടുത്തത് മുതൽക്കാണ് സംഘർഷങ്ങളുടെ ആരംഭം. അന്ന് യുക്രൈനിന്റെ കിഴക്ക് ഭാഗത്തുണ്ടായിരുന്ന വിഘടനവാദികളായിരുന്നു കലാപത്തെ പിന്തുണച്ചത്. സംഘർഷത്തിൽ 14,000 ത്തോളം പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. സോവിയറ്റ് റിപ്പബ്ലിക്കിന്റെ തകര്‍ച്ചയും യുക്രൈന്റെ റഷ്യ വിരോധവും നാറ്റോ സൗഹൃദവുമാണ് ഇപ്പോൾ റഷ്യ - യുക്രൈൻ യുദ്ധത്തിന് വഴിവെച്ചതും.
നാറ്റോ രാജ്യങ്ങളുമായുള്ള യുക്രൈന്റെ അടുപ്പം
നാറ്റോ രാജ്യങ്ങളുമായുള്ള യുക്രൈന്റെ ചങ്ങാത്തവും അതില്‍ അംഗമാകാനുള്ള നീക്കവും റഷ്യയെ ഭയപ്പെടുത്തുന്നു എന്നതും ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. റഷ്യയിലേക്കുള്ള നാറ്റോ രാജ്യങ്ങളുടെ ഇടനാഴിയാണ് യുക്രൈന്‍. യുക്രൈന്‍ നാറ്റോയുടെ ഭാഗമായാല്‍ റഷ്യയുടെ അതിര്‍ത്തി വരെ സഖ്യ രാജ്യങ്ങള്‍ക്ക് എത്തിച്ചേരാം എന്നതാണ് റഷ്യയുടെ ആശങ്ക. തങ്ങളുടെ ചൊല്‍പടിക്ക് നില്‍ക്കാത്ത ഭരണാധികാരി ഉക്രൈനില്‍ വാഴുന്നതിനെ റഷ്യ എതിര്‍ക്കുന്നു. അതാണ് അധിനിവേശത്തിന്റെ മൂലകാരണം. ഫലത്തില്‍ യുദ്ധം റഷ്യ നടത്തുമ്പോള്‍ യുക്രൈന്‍ ആദ്യം സഹായം തേടിയതും നാറ്റോയോട് തന്നെ. കേവലം പ്രസ്താവനയും ഉപരോധങ്ങളുമായി റഷ്യയെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കത്തിനപ്പുറം സൈനികതലത്തിലുള്ള ഒരു സഹായവും നല്‍കാതെ നാറ്റോ മാറിനിന്നു.
നാറ്റോ ചങ്ങാത്തം യുക്രൈനിനെ യുദ്ധമുഖത്തേക്ക് തള്ളി വിട്ടെങ്കില്‍ പിന്നീട് ഗാലറിയിലിരുന്ന് കളി കാണുകയാണ് നാറ്റോ. ഉപരോധമേര്‍പ്പെടുത്തലുകളും മറ്റും തകൃതിയില്‍ നടക്കുമ്പോഴും യുദ്ധ മുഖത്തുള്ള യുക്രൈന്‍ - റഷ്യ രാജ്യങ്ങളെ പിന്തിരിപ്പിക്കാന്‍ വേണ്ടി എന്ത് ചെയ്തു എന്നത് വെറും ചോദ്യമായി മാറുന്നു.
എന്നാൽ കൊസോവോ യുദ്ധവും യുക്രൈൻ യുദ്ധവും താരതമ്യം ചെയ്യുമ്പോൾ മറ്റൊരു കാര്യം കൂടി ചേർത്ത് വായിക്കപ്പെടേണ്ടതുണ്ട്. കൊസോവോ യുദ്ധത്തിൽ മാനുഷികപരമായ കാരണങ്ങൾ പറഞ്ഞായിരുന്നു നാറ്റോയുടെ ഇടപെടൽ എങ്കിൽ ഇന്ന് യുക്രൈൻ യുദ്ധത്തിന്റെ കാര്യത്തിൽ വിഭിന്നമായ മറ്റൊരു കാരണം കൂടിയുണ്ട്.
നാറ്റോയിൽ അംഗത്വം എന്നത് മുൻ നിർത്തിയായിരുന്നു യുക്രൈനെ യുദ്ധമുഖത്തേക്ക് നാറ്റോ തള്ളിവിട്ടത്. എന്നാൽ റഷ്യയുടെ പ്രത്യാക്രമണങ്ങൾ പ്രതീക്ഷിച്ചതിലും വലുതായപ്പോൾ ഗ്യാലറിയിൽ ഇരുന്ന് കാഴ്ചക്കാരായി നിൽക്കുന്ന നാറ്റോയേയാണ് നമുക്ക് കാണുന്നത്.
വിയറ്റ്‌നാമും ഇറാക്കും അഫ്ഗാനും പോലെയല്ല. ആണവരാജ്യമായ റഷ്യയ്‌ക്കെതിരെ പ്രത്യക്ഷമായ നീക്കം മൂന്നാം ലോകയുദ്ധം ക്ഷണിച്ചുവരുത്തുമെന്നതും ഉറപ്പ്. ആ ഭീഷണി ഉയര്‍ത്തിയാണ് യുക്രൈനില്‍ നാറ്റോയുടേയോ മറ്റ് രാജ്യങ്ങളുടെ സൈനിക ഇടപെടല്‍ റഷ്യ തടഞ്ഞത്. ഫലത്തില്‍ പുതിന്റെ യുദ്ധക്കൊതിയും റഷ്യയുടെ വിപുലീകരണ അജണ്ടയും യുക്രൈനെ തകര്‍ത്തെറിയുമ്പോള്‍ ചങ്ങാത്തതിന് കൈകൊടുത്ത നാറ്റോ ഗാലറിയില്‍ കാഴ്ചക്കാരന്റെ റോളിലാണ്. പലായനവും ജനങ്ങളുടെ ദുരിതവും മാത്രം ബാക്കി
Content Highlights: War in Ukraine is a Reminder of Kosovo War and NATO Bombing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..