വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ചൈനീസ് ഉത്പ്ന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തി യുഎസ്. ബുധനാഴ്ച മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിക്കുകയും ചെയ്തു. 

To advertise here,

ഇറക്കുമതി ചെയ്യുന്ന യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.  മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിനു പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനംകൂടി ചുമത്തിയാണ് ട്രംപ് ഭരണകൂടം വ്യാപര യുദ്ധത്തില്‍ ചൈനയെ അടിച്ചിരിക്കുന്നത്.

'ചൈന പ്രതികാരത്തോടെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചത്. അത് തെറ്റായിരുന്നു. ചൈന അതില്‍നിന്ന് പിന്‍വാങ്ങിയാല്‍ ട്രംപ് ദയ കാണിക്കും' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. അതേ സമയം അമേരിക്കന്‍ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാകും ചര്‍ച്ചകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

70 ഓളം രാജ്യങ്ങള്‍ താരിഫ് ചര്‍ച്ചകള്‍ക്കായി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലോകത്തിന് അമേരിക്കയുടെ ആവശ്യമുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.

അതേസമയം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക ഇറക്കുമതിത്തീരുവ ചുമത്തിയാല്‍ യുഎസിന് ശക്തമായ തിരിച്ചടിനല്‍കുമെന്ന് ചൈന ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൈനയ്ക്കുമേലുള്ള യുഎസിന്റെ പകരച്ചുങ്കം അടിസ്ഥാനരഹിതമാണെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്നും ചൈനീസ് വാണിജ്യമന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു.

ചൈനീസ് സമ്പദ്വ്യവസ്ഥ ഒരു കുളമല്ല, മറിച്ച് ഒരു സമുദ്രമാണെന്നാണ് വ്യാപര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പ്രതികരണം.