റാന്‍ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ട് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിലേക്കുള്ള യുഎസിന്റെ കടന്നുവരവ് പശ്ചിമേഷ്യയെ കൂടുതല്‍ ഭീതിതമാക്കിയിരിക്കുകയാണ്. മൂന്ന് ആണവ കേന്ദ്രങ്ങളടക്കം ആക്രമിച്ചുകൊണ്ട് ഇറാനോട് വേഗത്തില്‍ സമാധനത്തിലേക്ക് മടങ്ങി വരണമെന്ന ആവശ്യപ്പെട്ട ട്രംപ് പ്രത്യാക്രമണത്തിന് ഒരുങ്ങിയാല്‍ ഇതിനേക്കാള്‍ വലിയ ആക്രമണം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന നീക്കമാണ് യുഎസ് നടത്തിയതെന്ന് വ്യക്തമാക്കിയ ഇറാന്‍ വിദേശകാര്യ മന്ത്രി പ്രത്യാക്രമണത്തിന് തങ്ങള്‍ എല്ലാ വഴികളും സ്വീകരിക്കുമെന്നും മറുപടി നല്‍കുകയുണ്ടായി.

To advertise here,

ഇറാന്റെ ഉന്നത സൈനിക നേതാക്കളെ ഇല്ലാതാക്കി കൊണ്ട് ഇസ്രയേല്‍ തുടക്കമിട്ട യുദ്ധത്തിന് നാടകീയ ഒരു നീക്കത്തിലൂടെയാണ് അമേരിക്ക പ്രവേശനം നേടിയിരിക്കുന്നത്. ഇനി എന്ത് സംഭവിക്കുമെന്നാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. അമേരിക്കന്‍ നടപടിയുണ്ടായി മണിക്കൂറുകള്‍ പിന്നിട്ട ശേഷവും ഇതുവരെ യുഎസ് കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ നീക്കങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ യുഎസ് ആക്രമണത്തിന് ശേഷവും ഇസ്രയേലിന് നേരെയുള്ള മിസൈലാക്രണം ഇറാന്‍ തുടര്‍ന്നു.

അമേരിക്കയുടെ ഇടപെടലുണ്ടായാല്‍ തങ്ങളും രംഗത്തിറങ്ങുമെന്ന് ഹൂതികളും ഹിസ്ബുള്ളയും അടക്കമുള്ള ഇറാനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും നിലവിലുള്ള അവരുടെ ശേഷി വെല്ലുവിളിയല്ലെന്നാണ് അമേരിക്കയുടെ കണക്ക്കൂട്ടലുകള്‍. ഒമ്പത് ദിവസത്തെ യുദ്ധത്തില്‍ ഇറാന്റെ സൈനിക ശേഷിക്ക് കാര്യമായ കോട്ടമുണ്ടാക്കാന്‍ സാധിച്ചുവെന്ന തിരിച്ചറിവിലാണ് അമേരിക്ക രംഗപ്രവേശം നടത്തിയിരിക്കുന്നതെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങളുടെ വിലയിരുത്തല്‍.

placeholder
ഇറാനില്‍ ആക്രമണം നടത്തിയ യുഎസിന്റെ ബി-2 ബോംബര്‍

മൂന്ന് വഴികളാണ് ഇറാന് മുന്നിലുള്ളതെന്നാണ് മേഖലയിലെ യുദ്ധ വിദഗ്ദ്ധരെയും മറ്റു ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ ബിബിസി ചൂണ്ടിക്കാട്ടുന്നത്. പ്രത്യാക്രമണം നടത്താതെ നയതന്ത്ര വഴി തിരഞ്ഞെടുക്കുക എന്നതാണ് ഒരു വഴി. ഇത് യുഎസിന്റെ കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് ഇറാന് ഒഴിവാകാം. യുഎസുമായുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനും ഇതിലൂടെ കഴിഞ്ഞേക്കും. എന്നാല്‍ ഇറാന്‍ ഈ വഴി സ്വീകരിക്കാനുള്ള സാധ്യത വളരെ വിദൂരമാണ്. ഒരു രീതിയിലുള്ള പ്രത്യാക്രമണവും ചെയ്യാതിരിക്കുന്നത് ഇറാനിയന്‍ ഭരണകൂടത്തെ ദുര്‍ബലമായി കണക്കാക്കും. കീഴടങ്ങുന്ന തരത്തിലുള്ള നിലപാട് സ്വീകരിച്ചാല്‍ അമേരിക്കയുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കേണ്ടിയും വരും. ജനങ്ങളിലുള്ള വിശ്വാസ്യതയും നഷ്ടപ്പെടും.

ശക്തവും വേഗത്തിലുമുള്ള തിരിച്ചടിയാണ് രണ്ടാമത്തെ വഴി. ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ നിരവധി ആയുധങ്ങള്‍ ഉപയോഗിച്ചെങ്കിലും ഇറാനില്‍ ഇപ്പോഴും കാര്യമായ അളവില്‍  ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ട്. തങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായല്‍ പശ്ചിമേഷ്യയിലെ 20 ഓളം അമേരിക്കന്‍ താളങ്ങള്‍ പ്രത്യാക്രമണത്തിനായി ഇറാന്റെ റഡാറിലുണ്ട്. കൂടാതെ യുഎസ് പശ്ചിമേഷ്യയില്‍ നിലയുറപ്പിച്ചിട്ടുള്ള യുഎസ് നാവികേസനാ കപ്പലുകള്‍ക്ക് നേരെയും ഡ്രോണുകളും മറ്റും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താനും ഇറാന് ശേഷിയുണ്ട്.

ഹോര്‍മുസ് കടലിടുക്ക് അടക്കാനും യുഎസ് നാവികസേനാ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഒരു പ്രധാന ഉപദേഷ്ടാവ് നിര്‍ദേശം നല്‍കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയുടെ ആക്രമണത്തിന് ശേഷം ഇപ്പോള്‍ നമ്മുടെ ഊഴമാണ്' എന്നുപറഞ്ഞുള്ള ഖമീനിയുടെ ഉപദേഷ്ടാവിന്റെ സന്ദേശം പുറത്തുവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനു നേരെയുള്ള ആക്രമണത്തില്‍ യുഎസിന്റെ നാവികസേനയും പങ്കാളികളായിരുന്നു. ബി-2 ബോംബറുകളില്‍നിന്നുള്ള ആക്രമണം കൂടാതെ നാവിക അന്തര്‍വാഹിനികള്‍ 30 ടിഎല്‍എഎം ക്രൂയിസ് മിസൈലുകള്‍ നതാന്‍സിലും ഇസ്ഫഹാനിലും പ്രയോഗിച്ചു. ഈ സാഹചര്യത്തില്‍ യുഎസ് കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ആക്രമണത്തിനുള്ള സാധ്യത കൂടുതലാണ്.

ഇറാന് മുന്നിലുള്ള മറ്റൊരു വഴിയെന്നത് പിന്നീടുള്ള തിരിച്ചടിയാണ്. യുഎസ് താവളങ്ങളും സജ്ജീകരണങ്ങളും ഇറാന്റെ പ്രത്യാക്രമണം പ്രതീക്ഷിച്ച് നില്‍ക്കുന്ന ഘട്ടമാണിത്. നിലവിലെ സംഘര്‍ഷം അയയുന്നത് വരെ കാത്തിരുന്ന് യുഎസ് താവളങ്ങള്‍ പരമാവധി ജാഗ്രതയില്‍ അല്ലാതിരിക്കുമ്പോള്‍ ഒരു അപ്രതീക്ഷിത ആക്രമണം നടത്തുക എന്നതും ഇറാന്‍ പരിഗണിച്ചേക്കാമെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.