വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വിവാദപരമായ ഇറക്കുമതി നികുതികൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിനെത്തുടർന്ന് അവ പിരിക്കുന്നത് നിർത്തലാക്കാൻ അധികൃതർ തീരുമാനിച്ചു. ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം
12:01 മുതൽ ഈ നികുതിപിരിക്കൽ നിർത്തലാക്കുമെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഔദ്യോഗികമായി അറിയിച്ചു. 1977ലെ ഇൻ്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് ഉപയോഗിച്ച് നികുതി ചുമത്താൻ ട്രംപിന് നിയമപരമായ അധികാരമില്ലെന്ന വിധിയെത്തുടർന്നാണ് ഈ നടപടി.
ഈ കോടതി വിധി അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. റദ്ദാക്കപ്പെട്ട ഈ നികുതികളിലൂടെ പ്രതിദിനം അഞ്ചുകോടി ഡോളറിലധികം വരുമാനമാണ് ലഭിച്ചിരുന്നത്. ഏകദേശം 17,500 കോടി ഡോളറിലധികം നികുതി വരുമാനം ഇറക്കുമതിക്കാർക്ക് തിരികെ നൽകേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, തായ്‌വാൻ തുടങ്ങിയ പ്രമുഖ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെയും ആഗോള ഉൽപ്പാദന വിതരണ ശൃംഖലയെയും ഈ വിധി നേരിട്ട് ബാധിക്കും.
കോടതി വിധിയുണ്ടായതിന് പിന്നാലെ തന്നെ ട്രംപ് 15 ശതമാനം പുതിയ ആഗോള ഇറക്കുമതി നികുതി പ്രഖ്യാപിച്ചു. ആദ്യം 10 ശതമാനമായി നിശ്ചയിച്ച ഈ പുതിയ നികുതി പിന്നീട് അപ്രതീക്ഷിതമായി 15 ശതമാനമായി ഉയർത്തുകയായിരുന്നു. യുഎസ് വ്യാപാര നിയമത്തിലെ ഇതുവരെ പരീക്ഷിക്കപ്പെടാത്ത 'സെക്ഷൻ 122' എന്ന വകുപ്പ് ഉപയോഗിച്ചാണ് പുതിയ നികുതി നടപ്പിലാക്കുന്നത്. ഈ വകുപ്പ് പ്രകാരം ചുമത്തുന്ന നികുതി 150 ദിവസത്തിലധികം തുടരണമെങ്കിൽ യുഎസ് കോൺഗ്രസിന്റെ അനുമതി നിർബന്ധമാണ്.
അതേസമയം ഈ നികുതി പിരിക്കുമോയെന്ന കാര്യം കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വ്യക്തമാക്കിയിട്ടില്ല. പുതിയ സംഭവ വികാസങ്ങൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സൂഷ്മമായി നിരീക്ഷിക്കുകയാണ്.
Content Highlights: US Customs stops collecting unlawful Trump-era import tariffs after Supreme Court ruling.
Published: 23 Feb 2026, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented