വാഷിംഗ്ടണ്‍ ഡി.സി.: ആണവായുധ പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാനുള്ള മൊറൊട്ടോറിയം അവസാനിപ്പിക്കാന്‍ യു.എസ്. റഷ്യ പുതിയ ആണവായുധങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ് തീരുമാനം. ആണവായുധ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇതോടെ 33 വര്‍ഷത്തിന് ശേഷം യു.എസ് ആദ്യമായി ഒരു ആണവായുധ പരീക്ഷണം നടത്താനൊരുങ്ങുകയാണ്. മറ്റ് രാജ്യങ്ങളുടെ ആണവ പരീക്ഷണങ്ങള്‍ക്ക് തുല്യമായ രീതിയില്‍ പരീക്ഷണം നടത്താനാണ് ട്രംപ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

To advertise here,

തന്റെ സാമൂഹികമാധ്യമമായ ട്രൂത്തിലൂടെയാണ് മൊറൊട്ടോറിയം അവസാനിപ്പിച്ച് യു.എസ് ആണവായുധ പരീക്ഷണത്തിനൊരുങ്ങുന്ന വിവരം ട്രംപ് അറിയിച്ചത്. മറ്റ് രാജ്യങ്ങളുടെ ആണവായുധ പരീക്ഷണങ്ങള്‍ക്കുള്ള മറുപടിയാണ് തീരുമാനമെന്നാണ് ട്രംപ് വിശദീകരിക്കുന്നത്. പ്രധാനമായും റഷ്യ, ചൈന എന്നീ രാജ്യങ്ങളെ ഉദ്ദേശിച്ചാണ് ട്രംപിന്റെ തീരുമാനം. 1992ന് ശേഷം യു.എസ് ഇതുവരെ ആണവായുധ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. ഈ നീണ്ടകാലത്തെ മൊറൊട്ടോറിയമാണ് ട്രംപ് അവസാനിപ്പിച്ചത്.

വിനാശകരമായതിനാല്‍ തന്നെ ഇത് ചെയ്യാന്‍ എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല, പക്ഷെ വേറെ വഴിയില്ലെന്നും ട്രംപ് തന്റെ ട്രൂത്ത് പോസ്റ്റില്‍ പറയുന്നു. മറ്റേത് രാജ്യത്തേക്കാളും കൂടുതല്‍ ആണവായുധങ്ങള്‍ അമേരിക്കയുടെ കൈവശമുണ്ട്, തന്റെ ആദ്യ ടേമില്‍ നിലവിലുള്ള ആയുധങ്ങളുടെ സമ്പൂര്‍ണ്ണ നവീകരണം നടത്തിയിരുന്നുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ആണവായുധങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ റഷ്യ രണ്ടാം സ്ഥാനത്തും ചൈന മൂന്നാം സ്ഥാനത്തുമാണ്. എന്നാല്‍ വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ ചൈന മുന്നിലെത്തുമെന്നാണ് ട്രംപ് പറയുന്നത്.

റഷ്യ തങ്ങളുടെ ബുറെവെഷ്‌നിക് എന്ന ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രൂസ് മിസൈലിന്റെയും പൊസെയ്‌ഡോണ്‍ എന്ന ആണവ ടോര്‍പ്പീഡോ ഡ്രോണിന്റെയും പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് ആണവായുധ പരീക്ഷണത്തിന് യു.എസ് തയ്യാറെടുത്തത്. എന്നാല്‍ ഏതെങ്കിലും പുതിയ തരത്തിലുള്ള ആയുധ പരീക്ഷണം യു.എസ് നടത്തുമോയെന്ന് വ്യക്തമല്ല. നിലവില്‍ ലോകത്തുള്ള ആണവായുധ സങ്കല്‍പ്പങ്ങളെ മാറ്റിയ ആയുധങ്ങളുടെ പരീക്ഷണമാണ് റഷ്യ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ നടത്തിയത്. ആണവായുധങ്ങളുടെ മത്സര പരീക്ഷണം വീണ്ടുമൊരു ശീതയുദ്ധ സൂചനകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന് പിന്നാലെ യുഎസും സോവിയറ്റ് യൂണിയനും തമ്മില്‍ നിലനിന്നിരുന്ന യുദ്ധസമാനമായ സാഹചര്യമാണ് ശീതയുദ്ധമെന്ന് അറിയപ്പെടുന്നത്. നേരിട്ട് യുദ്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കിലും ആയുധ കിടമത്സരവും ആണവ പരീക്ഷണങ്ങളും ചാരപ്രവര്‍ത്തനങ്ങളും കൊണ്ട് സംഘര്‍ഷഭരിതമായിരുന്ന ശീതയുദ്ധകാലം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയാണ് അവസാനിച്ചത്.