വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലയളവിൽ അദ്ദേഹത്തിന്റെ കുടുംബ ബിസിനസുകൾ വിദേശ രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. അമേരിക്കയിലെ ഒരുകൂട്ടം സാമ്പത്തിക വിദഗ്ധരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ട്രംപ് ഓർഗനൈസേഷന്റെ വിദേശ നിക്ഷേപങ്ങളെപ്പറ്റി വിശദീകരിക്കുന്നത്.

To advertise here,

ട്രംപിന്റെ മക്കളായ എറിക്, ഡൊണാൾഡ് ജൂനിയർ എന്നിവരുടെ നേതൃത്വത്തിലാണ് ട്രംപ് ഓർഗനൈസേഷൻ ഈ വിദേശ നിക്ഷേപങ്ങൾ നടത്തുന്നത്. റിയൽ എസ്റ്റേറ്റ് മുതൽ ക്രിപ്റ്റോ കറൻസിയിൽ വരെ ട്രംപ് ഓർഗനൈസേഷൻ നിക്ഷേപങ്ങൾ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 

പ്രതിരോധ കരാറുകൾ ലക്ഷ്യമിടുന്ന കമ്പനികളിലും ട്രംപ് കുടുംബം പണം നിക്ഷേപിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓരോ ബിസിനസ് കരാറും അമേരിക്കയുടെ ഇറക്കുമതി തീരുവ മുതൽ സൈനിക സഹായം വരെയുള്ള നയതന്ത്ര തീരുമാനങ്ങളെ സ്വാധീനിച്ചേക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഗൾഫ് രാജ്യങ്ങളിലും വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലും ട്രംപ് ഓർഗനൈസേഷൻ ഇതിനകം തന്നെ വൻകിട പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞതായി എ.പി റിപ്പോർട്ട് ചെയ്തു. വിയറ്റ്നാമിൽ ട്രംപിന്റെ റിസോർട്ടിനായി സർക്കാർ ഇടപെട്ട് കർഷകരെ കുടിയൊഴിപ്പിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. 

ക്രിപ്റ്റോ കറൻസി രംഗത്തും ട്രംപ് കുടുംബം വിവാദപരമായ നീക്കങ്ങളാണ് നടത്തുന്നത്. ഒരു വിദേശ രാജ്യവുമായി ബന്ധമുള്ള കമ്പനിക്ക് 500 മില്യൺ ഡോളറിന് ട്രംപ് തങ്ങളുടെ ക്രിപ്റ്റോ ബിസിനസിന്റെ പങ്ക് വിറ്റത് വലിയ ചർച്ചയായിരുന്നു. പെന്റഗണുമായി കരാറുകൾക്ക് ശ്രമിക്കുന്ന ഡ്രോൺ നിർമാണ കമ്പനികളിലും ട്രംപിന്റെ മക്കൾക്ക് ഓഹരി പങ്കാളിത്തമുണ്ട്.

അധികാരമേറ്റ ശേഷം ട്രംപിന്റെ ആസ്തിയിൽ 60 ശതമാനം വർധനവുണ്ടായതായാണ് ഫോബ്സ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി ഏകദേശം 6.3 ബില്യൺ ഡോളറാണ് (58,885 കോടി).

അതേസമയം, റിപ്പോർട്ടുകളിലെ ആരോപണങ്ങളെ വൈറ്റ് ഹൗസും ട്രംപ് ഓർഗനൈസേഷനും തള്ളി. എല്ലാ ബിസിനസ് നടപടികളും നിയമപരമായ ട്രസ്റ്റുകൾ വഴിയാണ് നടക്കുന്നത് എന്നാണ് ഓർഗനൈസേഷന്റെ മറുപടി. തന്റെ ബിസിനസ് താല്പര്യങ്ങൾ ഭരണത്തെ ബാധിക്കില്ലെന്നും പ്രസിഡന്റ് എന്ന നിലയിൽ തനിക്ക് ഇത്തരം നിയന്ത്രണങ്ങളിൽ ഇളവുണ്ടെന്നും ട്രംപ് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.