ഡിവൈസസ്/ഇംഗ്ലണ്ട്: ലോകത്തെ നടുക്കിയ ടൈറ്റാനിക് കപ്പൽ ദുരന്തത്തിന്റെ ചരിത്രശേഷിപ്പുകൾ ലേലത്തിൽ വിറ്റുപോയത് വൻ തുകയ്ക്ക്. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ഒന്നാം ക്ലാസ് യാത്രക്കാരി ലോറ മാബെൽ ഫ്രാങ്കാറ്റെല്ലി ധരിച്ചിരുന്ന ലൈഫ് ജാക്കറ്റായിരുന്നു ലേലത്തിലെ പ്രധാന ആകർഷണം.

To advertise here,

പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡിവൈസസിലുള്ള ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലേല കമ്പനി വഴി നടന്ന ലേലത്തിൽ 6,70,000 പൗണ്ടിനാണ് (ഏകദേശം ഒൻപത് കോടി രൂപ) ഇത് വിറ്റുപോയത്. ഈ ലൈഫ് ജാക്കറ്റിൽ ലോറയുടെയും അവരോടൊപ്പം രക്ഷപ്പെട്ട മറ്റ് യാത്രക്കാരുടെയും ഒപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഫോണിലൂടെ ലേലത്തിൽ പങ്കെടുത്ത അജ്ഞാതനാണ് ജാക്കറ്റ് സ്വന്തമാക്കിയത്.

പ്രശസ്ത ഫാഷൻ ഡിസൈനർ ലൂസി ഡഫ് ഗോർഡനും ഭർത്താവ് കോസ്മോ ഡഫ് ഗോർഡനുമൊപ്പമാണ് ലോറ ടൈറ്റാനിക്കിൽ യാത്രചെയ്തിരുന്നത്. ദുരന്തസമയത്ത് ഇവർ ലൈഫ് ബോട്ട് നമ്പർ ഒന്നിലാണ് രക്ഷപ്പെട്ടത്. ഇവരോടൊപ്പം 12 പേരുണ്ടായിരുന്നു.

ലൈഫ് ജാക്കറ്റിന് പുറമെ ടൈറ്റാനിക്കിലെ മറ്റ് ചില വസ്തുക്കളും ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി. ടൈറ്റാനിക് ലൈഫ് ബോട്ടിലുണ്ടായിരുന്ന ഒരു സീറ്റ് കുഷ്യൻ 3,90,000 പൗണ്ടിനാണ് (ഏകദേശം 4.88 കോടി) വിറ്റുപോയത്. അമേരിക്കയിലെ ടെന്നസി, മിസോറി എന്നിവിടങ്ങളിലെ ടൈറ്റാനിക് മ്യൂസിയം ഉടമകളാണ് ഇത് ലേലത്തിലെടുത്തത്.

1912 ഏപ്രിൽ 15-ന് ഇംഗ്ലണ്ടിൽനിന്ന് ന്യൂയോർക്കിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലയിൽ ഇടിച്ചാണ് ടൈറ്റാനിക് തകർന്നത്. കപ്പലിലുണ്ടായിരുന്ന 2,200 യാത്രക്കാരിൽ 1,500 പേരും അന്ന് മരിച്ചിരുന്നു. 2024-ൽ നടന്ന ടൈറ്റാനിക്കിലെ ചരിത്രശേഷിപ്പുകളുടെ ലേലത്തിൽ എഴുനൂറോളം യാത്രക്കാരെ രക്ഷിച്ച കാർപാത്തിയ കപ്പലിലെ ക്യാപ്റ്റന്റെ സ്വർണവാച്ചാണ് ഇതുവരെ ഏറ്റവും കൂടുതൽ തുകയ്ക്ക് (ഏകദേശം 19.55 കോടി) വിറ്റുപോയിട്ടുള്ള വസ്തു.