
സെപ്റ്റംബർ 8ന് എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ലോകത്തിന് മുമ്പിലെത്തിയപ്പോൾ അത്ര അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും 96കാരിയായ രാജ്ഞിയുടെ വിയോഗ വാർത്തയിൽ ആളുകൾ ഒരു നിമിഷത്തേക്കെങ്കിലും നിശ്ശബ്ദരായി. കഴിഞ്ഞ കുറേ ദിവസങ്ങളിലായി വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ബൽമോറൽ കാസിലിൽ ചികിത്സയിലായിരുന്ന രാജ്ഞിയുടെ വിയോഗ വാർത്തകൾ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് രാജകുടുംബം ലോകത്തെ അറിയിച്ചത്.
രാജസിംഹാസനത്തിൽ എഴുപതാണ്ടെന്ന ചരിത്രം നേട്ടം കുറിച്ച് എലിസബത്ത് രാജ്ഞി യാത്രയാകുമ്പോൾ ലോകത്തിന് മുമ്പിൽ പല പ്രാവശ്യമാണ് രാജ്ഞി ടൈം മാഗസിന്റെ കവർ ചിത്രമായി പ്രത്യക്ഷപ്പെട്ടത്.
"രാജ്ഞിയുടെ ഫോട്ടോകൾ പകർത്താൻ എന്നെ തിരഞ്ഞെടുത്തതില്‍ കൂടി അവർ ഒരു ധീരമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. ഇത് ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നായിരുന്നു അവരുടെ മുൻഗാമി പറഞ്ഞത്. എന്റെ ജോലി ഇപ്പോഴും വിപ്ലവകരവും പാരമ്പര്യേതരവുമായി ഞാൻ കണക്കാക്കുന്നു"
ബ്രിട്ടീഷ് രാജ കുടുംബത്തിലെ അംഗങ്ങളുടെ ഫോട്ടോ എടുക്കുന്നതിൽ ചരിത്ര പാരമ്പര്യമുള്ള ബ്രിട്ടീഷ് ഫാഷൻ ഫോട്ടോഗ്രാഫറും യുദ്ധ ഫോട്ടോഗ്രാഫറുമായ സർ സിസിൽ ബീറ്റൺ മരിക്കും മുമ്പ് തന്റെ ഡയറിയിൽ കുറിച്ചത് ഇപ്രകാരമായിരുന്നു.
തന്റെ മൂന്നാം വയസിലാണ് ആദ്യത്തെ ടൈംമാഗസിന്റെ കവർ ചിത്രമായി പ്രിൻസസ് ലിലിബെറ്റ് ഇടംനേടുന്നത്. 1929 ഏപ്രിൽ ലക്കത്തിലെ ടൈം മാഗസിന്റെ കവർ ചിത്രമായിട്ടായിരുന്നു എലിസബത്ത് പ്രത്യക്ഷപ്പെടുന്നത്. ലോക പ്രശസ്ത ടൈം മാഗസിന്റെ മുഖചിത്രത്തിൽ എങ്ങനെ ഇടം നേടാമെന്ന് ഭരണാധികാരികളും സെലിബ്രിറ്റികളും തലപുകക്കുന്ന കാലത്തായിരുന്നു മൂന്നു വയസുകാരിയായ എലിസബത്തിന്റെ ചിത്രം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ആ മുഖം ലോകത്തിന് ഏറ്റവും പരിചിത മുഖങ്ങളിൽ ഒന്നായി എന്നത് മറ്റൊരു ചരിത്രം. രാജകുമാരിയുടെ മൂന്നാം പിറന്നാളിനോടനുബന്ധിച്ചായിരുന്നു കവർചിത്രം പ്രസിദ്ധീകരിച്ചു വന്നത്. അന്ന് രാജകുമാരി ധരിച്ചിരുന്ന മഞ്ഞ ഫ്രോക്ക് ഫാഷൻ ലോകത്ത് വൻ ചർച്ചയായി. പിന്നീട് അവർ ധരിക്കുന്ന ഫ്രോക്കുകളും ഹാറ്റും ഫാഷൻ ലോകം ഏറ്റെടുത്തു എന്നതും മറ്റൊരു ചരിത്രം.
1929ന് ശേഷം ടൈം മാഗസിൻ ലോകത്തെ ഞെട്ടിച്ചു കൊണ്ട് 1947 മാർച്ചിൽ മറ്റൊരു മുഖചിത്രവുമായി തങ്ങളുടെ ലക്കം പുറത്തിറക്കി. "പ്രിൻസസ് എലിസബത്ത് - ഫോർ ആൻ എയ്ജിങ് എംപയർ, എഗേൾ ഗൈഡ്?" എന്ന ചോദ്യ ചിഹ്നവുമായിട്ടായിരുന്നു വീണ്ടും രാജ്ഞിയുടെ മുഖചിത്രം പ്രസിദ്ധീകരിച്ചു വന്നത്. തന്റെ 23ാം വയസ്സിൽ ഒരിക്കൽ കൂടി പ്രിൻസസ് ലിലിബൈറ്റ് ടൈം മാഗസിന്റെ കവറായി ലോകത്തിന് മുമ്പിലെത്തി. ബ്രിട്ടീഷ് പതാകനിറങ്ങളുടെ പശ്ചാത്തലത്തിൽ വളർന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു 1952 ഫെബ്രുവരിയിൽ രാജ്ഞിയുടേതായി പുറത്തിറങ്ങിയ കവർ ചിത്രം. കൊച്ചു 'പിൻസസ്' അപ്പോഴേക്കും വളർന്ന് യുവതിയായ 'ക്വീൻ' ലിലിബൈറ്റ് ആയി മാറിയിരുന്നു. "ക്വീൻ എലിസബത്ത് - ദ് ക്രൌൺ റിമെയ്ൻസ്, ദ് സിംബൽ ലിവ്സ്" എന്ന അടിക്കുറിപ്പോടെയായിരുന്നു മുഖചിത്രം പ്രസിദ്ധീകരിച്ചു വന്നത്. അധികം വൈകാതെ വീണ്ടും ടൈം മുഖചിത്രമായി ക്വീൻ എലിസബത്ത് എത്തി. മാത്രമല്ല വുമൺ ഓഫ് ദ ഇയർ പട്ടവും സ്വന്തമാക്കി. "ഓൺ എ ഹാർഡി സ്റ്റാക്, ന്യൂ ബ്ളൂം" എന്നതായിരുന്നു അന്നത്തെ മുഖചിത്രത്തോടൊപ്പം നൽകിയിരുന്ന അടിക്കുറിപ്പ്.
ഏഴ് വർഷങ്ങൾക്ക് ശേഷം കോമൺ വെൽത്ത് രാജ്യമായ കാനഡയിലെ സന്ദർശന കാലത്ത് വീണ്ടും രാജ്ഞി ടൈം മാഗസിന്റെ മുഖചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. 1959ലായിരുന്നു ഇത്. "ക്രൗൺ ആൻഡ് കോമൺവെൽത്, കാനഡാസ് ക്വീൻ ഓൺ ടൂർ" എന്നതായിരുന്നു അന്ന് ലോകം ചർച്ചയായത്. ടൈമിന്റെ യൂറോപ്യൻ എഡിഷനിലായിരുന്നു പിന്നീട് രാജ്ഞിയുടെ മുഖചിത്രം പ്രത്യക്ഷപ്പെട്ടത്. തന്റെ 80ാം വയസിലായിരുന്നു അത്. 2006ൽ പുറത്തിറങ്ങിയ ആ കവർ ചിത്രം ഇന്നും ലോകത്തിന് മുമ്പിൽ മായാതെ നിൽക്കുന്ന ഒന്നാണ്. ആറ് വർഷത്തിന് ശേഷം വീണ്ടും ടൈമിന്റെ മുഖചിത്രത്തിൽ "ദ് ഡയമണ്ട് ക്വീൻ" എന്ന തലക്കെട്ടോടെ വീണ്ടും പ്രത്യക്ഷപ്പെട്ടു. സ്ഥാനാരോഹണത്തിന്റെ 60-ാം വർഷത്തിൽ രണ്ടു വട്ടവും ചർച്ച ചെയ്യത് ബ്രിട്ടീഷ് രാജാധികാരവും നിലനിൽപ്പുമൊക്കെയായിരുന്നു.
തന്റെ ജീവിതകാലത്തിനിടയിൽ പത്തിലേറെ തവണയാണ് ടൈം മാഗസിന്റെ മുഖചിത്രത്തിൽ രാജ്ഞി പ്രത്യക്ഷപ്പെട്ടത്.
Content Highlights: The Story Behind TIMEs Queen Elizabeth Cover
Published: 09 Sept 2022, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented