കാർഡിഫ്: വെസ്റ്റ്മിൻസ്റ്ററിന്റെ (യുകെ പാർലമെന്റ്) നിയന്ത്രണത്തിൽനിന്ന് മോചിതരായി സ്വാതന്ത്ര്യം നേടാനുള്ള നീക്കങ്ങളുടെ ഭാഗമായി സ്‌കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നീ പ്രദേശങ്ങളിലെ ജനപ്രതിനിധികൾ കാർഡിഫിൽ വെച്ച് ചരിത്രപരമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതോടെ യു.കെ അനിവാര്യമായ പിളർപ്പിനെ നേരിടാനൊരുങ്ങുകയാണ് എന്ന അഭ്യൂഹങ്ങൾ ശക്തമായി. യുകെയിൽനിന്നുള്ള സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന പാർട്ടികളാണ് ഈ മൂന്ന് മേഖലകളിലും അധികാരത്തിലുള്ളത്. ചരിത്രത്തിൽ ആദ്യമായാണ് ഈ മൂന്ന് മേഖലകളിലും സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന പാർട്ടികൾ ഒരുമിച്ച് അധികാരത്തിൽ വരുന്നത്.

To advertise here,

സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി, വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ റൂൺ ആപ് ഐയോർവർത്ത്, നോർത്തേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒനീൽ, അയർലൻഡിലെ പ്രതിപക്ഷ നേതാവും സിൻ ഫെയ്ൻ പാർട്ടി അധ്യക്ഷയുമായ മേരി ലൂ മക്‌ഡൊണാൾഡ് എന്നിവരാണ് ഈ കരാറിൽ ഒപ്പുവെച്ചത്. യുകെയുടെ നിയന്ത്രണത്തിലുള്ള നോർത്തേൺ അയർലണ്ടിലും സ്വതന്ത്ര രാജ്യമായ അയർലണ്ടിലുമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിൻ ഫെയ്ൻ.

തങ്ങളുടെ രാജ്യങ്ങൾക്ക് സ്വയംനിർണയാവകാശമുണ്ടെന്നും  ജനങ്ങളുടെ ഭാവി തീരുമാനിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തെ തടയാൻ യുകെ സർക്കാരിന് അധികാരമില്ലെന്നും ഒപ്പുവെച്ച ധാരണാപത്രത്തിൽ വ്യക്തമാക്കുന്നു.

സാമ്പത്തികം, ഊർജ്ജവിഭവങ്ങൾ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാനും യൂറോപ്യൻ യൂണിയനിലേക്ക് തിരിച്ചെത്താനും ഈ കരാറിലൂടെ ഇവർ ലക്ഷ്യമിടുന്നു. എന്നാൽ, ഭരണഘടനാപരമായ തർക്കങ്ങളേക്കാൾ ജീവിതച്ചെലവ് വർധിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് യുകെ പ്രധാനമന്ത്രി ആൻഡി ബർണാം ഡൗണിങ് സ്ട്രീറ്റ് വഴി വ്യക്തമാക്കി.