വാഷിങ്ടണ്‍: അമേരിക്ക പകരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ രൂക്ഷമായി പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിഷയത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുഎസുമായി ഉടമ്പടിയിലെത്താന്‍, പകരച്ചുങ്കം ചുമത്തിയ രാജ്യങ്ങള്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്ന് ട്രംപ് പരിഹസിക്കുകയും ചെയ്തു. 

To advertise here,

ഞാന്‍ നിങ്ങളോട് പറയുകയാണ്- ഈ രാജ്യങ്ങള്‍ നമ്മളെ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഒരു തീര്‍പ്പുണ്ടാക്കാനുള്ള അതിതീവ്രശ്രമത്തിലാണ് അവര്‍. സര്‍ ദയവായി ഉടമ്പടി ഉണ്ടാക്കൂ, ഞാന്‍ എന്തുവേണമെങ്കിലും ചെയ്യാം. എന്തും ചെയ്യാം- എന്നാണ് അവര്‍ പറയുന്നത്, നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രഷണല്‍ കമ്മിറ്റിയില്‍ സംസാരിക്കവേ ട്രംപ് പറഞ്ഞു. 

പകരച്ചുങ്കം ചുമത്തിയ രാജ്യങ്ങളുമായി കരാറിലെത്താന്‍ അമേരിക്കയുടെ പ്രതിനിധിസഭയായ കോണ്‍ഗസിനെ അനുവദിക്കണമെന്നാണ് ചില 'വിമത' റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പറയുന്നതെന്നും, എന്നാല്‍ കോണ്‍ഗ്രസിനെക്കാള്‍ മികച്ച ഇടനിലക്കാരന്‍ താനാണെന്നും ട്രംപ് അവകാശപ്പെട്ടു. കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ ചൈനയെ അതീവസന്തുഷ്ടരാക്കുമെന്നും ട്രംപ് പരിഹസിച്ചു.

ചൈനയ്ക്ക് തീരുവയൊന്നും കൊടുക്കേണ്ടിവരില്ല, പകരം യുഎസ് അങ്ങോട്ട് തീരുവ നല്‍കുകയാകും ചെയ്യുകയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫാര്‍മ മേഖലയുമായി ബന്ധപ്പെട്ട തീരുവ പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും ട്രംപ് പറഞ്ഞു.