തെഹ്‌റാന്‍: സിറിയയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള പ്രദേശങ്ങള്‍ ഒന്നൊന്നായി പിടിച്ചടക്കിയ വിമതര്‍ ഒടുവില്‍ തലസ്ഥാനമായ ഡമാസ്‌കസിലേക്കും കടന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് തലസ്ഥാനം വിട്ടു. ഡമാസ്‌കസില്‍ നിന്ന് വിമാനത്തില്‍ അജ്ഞാത സ്ഥലത്തേക്കാണ് അസദ് പോയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഉന്നത സിറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

To advertise here,

ഡമാസ്‌കസ് വിമാനത്താവളത്തില്‍നിന്ന് ഒരു സ്വകാര്യ വിമാനത്തിലാണ് അസദ് പോയത്. വിമതര്‍ ഡമാസ്‌കസിലേക്ക് കടക്കുംമുമ്പായിരുന്നു അസദ് ഇവിടംവിട്ടതെന്നാണ് വിവരം. വിമതര്‍ എത്തിയതിന് പിന്നാലെ ഡമാസ്‌കസിന്റെ വിവിധ ഭാഗങ്ങളില്‍ വെടിവെപ്പുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹോംസ് അടക്കമുള്ള സുപ്രധാന നഗരങ്ങള്‍ കീഴടക്കിയ ശേഷമാണ് വിമതര്‍ തലസ്ഥാന നഗരിയിലേക്ക് കടന്നത്.

ഇതിനിടെ സിറിയന്‍ സര്‍ക്കാരും വിമതരും തമ്മിലുള്ള രാഷ്ട്രീയചര്‍ച്ചയ്ക്ക് തുടക്കംകുറിക്കാനുള്ള ശ്രമങ്ങളും ഇറാന്‍ നടത്തിവരുന്നുണ്ട്.