ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുതിൻ ഡിസംബറിൽ ഇന്ത്യാസന്ദർശനം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്നതിൻ്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ കടുത്ത തീരുവയും ഉപരോധ ഭീഷണിയും നേരിടുന്ന സാഹചര്യത്തിലാണ് പുതിന്റെ  ഔദ്യോഗിക സന്ദർശനത്തിനുള്ള സാധ്യത ‌വാർത്താഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുതിൻ സ്വീകരിച്ചതായി ക്രെംലിൻ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു, എന്നാൽ തീയതി നിശ്ചയിച്ചിരുന്നില്ല. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിക്കിടെ ചൈനയിലെ ടിയാൻജിനിൽ വെച്ച് സെപ്റ്റംബർ ഒന്നിന് പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുതിൻ്റെ ഡിസംബറിലെ സന്ദർശന വാർത്ത പുറത്തുവരുന്നത്. 

To advertise here,

യുഎസുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളൽ വീഴുകയും റഷ്യയും ചൈനയുമായുള്ള ബന്ധവും സഹകരണവും കൂടുതൽ ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ റഷ്യൻ പ്രസിഡൻ്റിൻ്റെ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. റഷ്യയുമായുള്ള വ്യാപാര ബന്ധത്തിൻ്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക താരിഫ് ഡൊണാൾഡ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മൊത്തം തീരുവ 50 ശതമാനമായി ഉയർന്നു. മോസ്കോയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രൈൻ യുദ്ധത്തിന് പരോക്ഷമായി പണം നൽകുന്നുവെന്നും യുഎസ് ആരോപിച്ചിരുന്നു. യുഎസിന്റെ നടപടി കാപട്യവും അനീതിയുമാണെന്നാണ് കേന്ദ്രസർക്കാർ വിമർശിച്ചത്. രാജ്യതാൽപ്പര്യത്തിന് പ്രഥമ പരിഗണന നൽകി വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളികളിൽ ഒന്നാണ് റഷ്യ. ഇരുരാജ്യങ്ങളും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള കൂടുതൽ നടപടികളിലേക്ക് നീങ്ങുകയാണ്. സാമ്പത്തികം, ഊർജ്ജം, പ്രതിരോധ സഹകരണം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ സംബന്ധിച്ച് പുതിന്റെ സന്ദർശവേളയിൽ ഇരുരാജ്യങ്ങളും ചർച്ച നടത്തുമെന്നാണ്   പ്രതീക്ഷിക്കുന്നത്.