ഇസ്ലാമാബാദ്: ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലേക്ക് ആയുധങ്ങളും വിമാനങ്ങളും നൽകുന്നതിനു പാകിസ്താനുമായുള്ള 1.5 ബില്യൺ ഡോളറിന്റെ(ഏകദേശം 13,500 കോടി ഇന്ത്യൻ രൂപ) കരാർ അന്തിമ ഘട്ടത്തിലെത്തിയതായി റോയിറ്റേഴ്‌സ് റിപ്പോർട്ട്. മുൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനെയും മറ്റ് സ്രോതസുകളെയും ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്.

To advertise here,

പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസുമായി (ആർഎസ്എഫ്) യുദ്ധം ചെയ്യുന്ന സുഡാൻ സൈന്യത്തിന് വലിയ തോതിൽ ആശ്വാസം നൽകുന്നതാവും കരാറെന്ന് വിലയിരുത്തപ്പെടുന്നു. രണ്ടര വർഷത്തിലേറെയായി തുടരുന്ന സുഡാനിലെ സംഘർഷം ലോകത്തിലെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

പാക്കിസ്താനുമായുള്ള കരാറിൽ ഇരുപതോളം വിമാനങ്ങൾ, ഇരുന്നൂറിലധികം ഡ്രോണുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. കരാർ പ്രാബല്യത്തിലായതാണ് വിരമിച്ച പാകിസ്താനി എയർ മാർഷൽ ആമിർ മസൂദ് റോയിറ്റേഴ്‌സിനോടു പറഞ്ഞത്. കറാക്കോറം-8 വിമാനങ്ങൾ കൂടാതെ, സൂപ്പർ മുഷ്ഷാക്ക് പരിശീലന വിമാനങ്ങളും ചൈനയുമായി ചേർന്ന് വികസിപ്പിച്ച് പാക്കിസ്താനിൽ നിർമ്മിക്കുന്ന JF 17 ഫൈറ്റർ ജെറ്റുകളും ഇതിൽ ഉൾപ്പെടുമെന്ന് ആമിർ മസൂദ് പറയുന്നു.

പാക്കിസ്താനുമായുള്ള ആയുധക്കരാർ നടപ്പായാൽ ആർഎസ്എഫുമായുള്ള ഏറ്റുമുട്ടലിൽ സർക്കാർ സൈന്യത്തിനു മുൻതൂക്കം കിട്ടുമെന്നാണു വിലയിരുത്തൽ. യുദ്ധത്തിന്റെ തുടക്കത്തിൽ സുഡാൻ സൈന്യത്തിനുണ്ടായിരുന്ന വ്യോമാധിപത്യം വീണ്ടെടുക്കാൻ സഹായിച്ചേക്കാം. ഡ്രോണുകൾ ഉപയോഗിച്ച് ആർഎസ്എഫ് കൂടുതൽ പ്രദേശങ്ങൾ കൈയടക്കുന്നതു തടയുകയാണ് ഡ്രോൺ ഇറക്കുമതിയിലൂടെ ലക്ഷ്യെവ്ക്കുന്നത്.

കരാറിന് എങ്ങനെ ധനസഹായം നൽകുമെന്നതിനെക്കുറിച്ച് സ്രോതസ്സുകൾ വ്യക്തമാക്കിയിട്ടില്ല, എന്നാൽ, സൗദി അറേബ്യയിൽ നിന്നായിരിക്കും ധനസഹായം ലഭിക്കുകയെന്ന് മസൂദ് പറഞ്ഞു. 'ഗൾഫിലെ പാക് അനുകൂല ഭരണകൂടങ്ങൾ സൈനിക ഉപകരണങ്ങളുടെ സംഭരണത്തിനും പരിശീലനത്തിനും അനുകൂലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാം.' അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയാണ് കരാറിന് മധ്യസ്ഥത വഹിച്ചതെന്ന് റോയിറ്റേഴ്‌സ് ഉദ്ധരിക്കുന്നു. അതേസമയം, സൗദിയുമായി 2 ബില്യൺ മുതൽ 4 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന പ്രതിരോധ കരാറിനായി പാകിസ്താൻ ചർച്ച നടത്തുകയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ മാസം, ലിബിയൻ നാഷണൽ ആർമിയുമായി 4 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ആയുധ കരാറിൽ പാകിസ്താൻ ഒപ്പുവെച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. ഇതിൽ JF17 ഫൈറ്റർ ജെറ്റുകളും പരിശീലന വിമാനങ്ങളും ഉൾപ്പെടുന്നു. ബംഗ്ലാദേശുമായി പ്രതിരോധ കരാർ സംബന്ധിച്ച് പാക്കിസ്താൻ ചർച്ചകളും നടത്തിയതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്.