
കാബൂൾ: അഫ്ഗാനിസ്താനിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്താൻ. വ്യാഴാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തിൽ കാബൂളിലെ ജനവാസ മേഖലയിൽ നാലുപേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കാബൂൾ പോലീസ് വക്താവ് ഖലീൽ സദ്രാൻ അറിയിച്ചു.
ഫെബ്രുവരിയിൽ അഫ്ഗാൻ ഭരണകൂടത്തിന്റെ പരമോന്നത നേതാവിന്റെ ആസ്ഥാനമായ കാണ്ഡഹാറിലും പാകിസ്താൻ അതിർത്തിപങ്കിടുന്ന കിഴക്കൻ പക്തിയയിലും പാകിസ്താൻ ആക്രമണം നടത്തിയതായി താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.
2025 ഒക്ടോബറിൽ ആരംഭിച്ച അതിർത്തി സംഘർഷങ്ങളെത്തുടർന്ന് നിലവിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ചതോടെയാണ് 'ഗസബ് ലിൽ ഹഖ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ സൈനിക നടപടി പാകിസ്താൻ ആരംഭിച്ചത്.
അഫ്ഗാനിലെ ടിടിപി എന്നറിയപ്പെടുന്ന പാകിസ്താൻ താലിബാൻ ഗ്രൂപ്പിനെ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തുന്നതെന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്. എന്നാൽ, ഫെബ്രുവരി 26-നും മാർച്ച് 5-നും ഇടയിൽ ജനവാസ കേന്ദ്രങ്ങളിൽ നടന്ന ബോംബാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 185-ഓളം സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരിയിൽ ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ സ്ഫോടനവും അതിർത്തി ജില്ലയായ ബജൗറിൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണങ്ങളും ടിടിപി നടത്തിയതാണെന്നും അവർക്ക് അഫ്ഗാൻ താലിബാൻ സഹായം നൽകുന്നുവെന്നുമാണ് പാകിസ്താന്റെ ആരോപണം.
എന്നാൽ, ഈ ആരോപണങ്ങൾ താലിബാൻ ഭരണകൂടം തള്ളി. 2,600 കിലോമീറ്റർ നീളമുള്ള തർക്കഭൂമിയായ ഡ്യൂറൻഡ് ലൈൻ അതിർത്തിയെച്ചൊല്ലിയുള്ള ദീർഘകാല തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ കാബൂൾ തയ്യാറായില്ലെങ്കിൽ സ്ഥിതിഗതികൾ 'തുറന്ന യുദ്ധത്തിലേക്ക്' നീങ്ങിയേക്കാമെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ മണ്ണ് സംരക്ഷിക്കുമെന്ന് അഫ്ഗാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദയും പ്രഖ്യാപിച്ചതോടെ മേഖലയിൽ സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്.
Content Highlights: Pakistan launched 'Ghazab lil Haq' military operations in Kabul, Kandahar, and Paktia., UNAMA reports 185 civilian casualties due to airstrikes., Pakistan accuses the Afghan Taliban of supporting TTP militants., The 2,600 km Durand Line remains a major flashpoint for potential open war., Diplomatic relations have collapsed following the breakdown of the ceasefire.
Published: 13 Mar 2026, 10:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented