ഇസ്ലാമാബാദ്: പാക്  അധിനിവേശ കശ്മീരിലെ പ്രധാന പട്ടണമായ റാവല്‍ക്കോട്ടില്‍, പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ആയിരക്കണക്കിന് സാധാരണക്കാര്‍ തെരുവിലിറങ്ങിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഈ മേഖലയില്‍ സമീപ വര്‍ഷങ്ങളില്‍ നടന്ന ഏറ്റവും വലിയ പാക് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഒന്നാണിത്.

To advertise here,

കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള പ്രകടനക്കാര്‍, പാകിസ്താന്‍ സൈന്യത്തില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും 'ആസാദി' (സ്വാതന്ത്ര്യം) ആവശ്യപ്പെട്ട് പതാകകള്‍ വീശുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. പാക് സൈന്യം പ്രക്ഷോഭകരെ അടിച്ചമര്‍ത്തി.

വര്‍ഷങ്ങളായുള്ള  അവഗണന, രൂക്ഷമായ തൊഴിലില്ലായ്മ, മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.  പ്രതിഷേധിച്ചവര്‍ക്ക് നേരെ പാക് സൈന്യം ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായി. പ്രായമായവരും സ്ത്രീകളും ഉള്‍പ്പെടെ നിരവധി സാധാരണക്കാര്‍ക്ക് പരിക്കേറ്റു.

പ്രക്ഷോഭം പാക് അധീന കശ്മീരിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുന്‍പ് അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായി നേതാക്കളെ തടങ്കലിലാക്കിയിട്ടുണ്ട്.

മേഖലയിലെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സൈനിക ആവശ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ആശുപത്രികള്‍, സ്‌കൂളുകള്‍, റോഡുകള്‍ എന്നിവയ്ക്കായുള്ള സാധാരണക്കാരുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്നാണ് പ്രക്ഷോഭകരുടെ പ്രധാന പരാതി.

കൂടാതെ, പ്രാദേശിക പ്രകൃതിവിഭവങ്ങള്‍, പ്രത്യേകിച്ച് ജലവൈദ്യുതിയും ധാതുക്കളും, പഞ്ചാബ് പ്രവിശ്യയുടെയും സൈനിക സ്ഥാപനങ്ങളുടെയും പ്രയോജനത്തിനായി വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.