ജെറുസലേം: പലസ്തീൻ എന്ന രാജ്യത്തെ പൂർണമായും ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്ക് മുന്നറിയിപ്പും നൽകി. സ്വതന്ത്ര പലസ്തീൻ യഥാർത്ഥ്യമാകില്ലെന്നും നെതന്യാഹു പറഞ്ഞു.

To advertise here,

'ഒക്ടോബർ ഏഴിലെ ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷവും പലസ്തീനെ അംഗീകരിക്കുന്ന നേതാക്കൾക്കായി ഒരു കൃത്യമായ സന്ദേശം നൽകാം, നിങ്ങൾ ഭീകരതയ്ക്ക് വലിയ പ്രോത്സാഹനം നൽകുകയാണ്. എന്നാൽ, നിങ്ങൾക്ക് ഞാൻ മറ്റൊരു സന്ദേശം തരാം, അതൊരിക്കലും സംഭവിക്കൻ പോകുന്നില്ല. ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീൻ എന്ന രാഷ്ട്രം ഉണ്ടാകില്ല. വർഷങ്ങളായി ആഭ്യന്തരമായും വിദേശത്തുനിന്നുമുള്ള വലിയ സമ്മർദ്ദങ്ങൾക്കിടയിലും ആ ഭീകരരാഷ്ട്രത്തിന്റെ നിർമ്മാണം ഞാൻ തടഞ്ഞുകൊണ്ടിരിക്കുകയാണ്', നെതന്യാഹു പറഞ്ഞു. യുഎസ് സന്ദർശനത്തിന് ശേഷം രാജ്യങ്ങൾക്ക് മറുപടി നൽകുമെന്നും നെതന്യാഹു പറഞ്ഞു.

ബ്രിട്ടനും ഓസ്‌ട്രേലിയയും കാനഡയും പലസ്തീൻരാഷ്ട്രത്തെ അംഗീകരിച്ചത് കഴിഞ്ഞദിവസമാണ്. വരുംദിവസങ്ങളിൽ ഫ്രാൻസുൾപ്പെടെ ഏതാനും പാശ്ചാത്യരാജ്യങ്ങളും ഇതുചെയ്യുമെന്നാണ് വിവരം.

പതിറ്റാണ്ടുകളായി ഇസ്രയേലുമായി നിലനിൽക്കുന്ന സംഘർഷം കാരണം പലസ്തീന് അന്താരാഷ്ട്ര അംഗീകാരമുള്ള അതിർത്തികളും തലസ്ഥാനവും സൈന്യവുമില്ല. വെസ്റ്റ് ബാങ്കും ഗാസയുമാണ് പലസ്തീന്റെ ഇപ്പോഴുള്ള ഭാഗങ്ങൾ. പലരാജ്യങ്ങളിലും നയതന്ത്രകാര്യാലയങ്ങളുണ്ട്, പലസ്തീന്റെ ടീമുകൾ ഒളിമ്പിക്‌സുൾപ്പെടെയുള്ള അന്താരാഷ്ട്ര കായികമത്സരങ്ങളിൽ പങ്കെടുക്കുന്നുമുണ്ട്. യുഎന്നിൽ നിരീക്ഷകപദവിയുണ്ടെങ്കിലും വോട്ടവകാശമില്ല.