ഗാസാസിറ്റി: പലസ്തീൻ സായുധസംഘമായ ഹമാസ്, നിരായുധീകരണത്തിന് സമ്മതിച്ചതിച്ചതിനുശേഷവും ഗാസയിൽ കനത്ത ആക്രമണം നടത്തി ഇസ്രയേൽ. വെള്ളിയാഴ്ച രാത്രി മധ്യഗാസയിലുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് രണ്ടുപേരെങ്കിലും മരിച്ചു. ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനുശേഷമാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

To advertise here,

ഗാസയിൽ ഹമാസിനെ നിരായുധീകരിക്കാനുള്ള യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കരാറിനെ അംഗീകരിക്കുന്നതായി ഹമാസ് വൃത്തങ്ങൾ വെള്ളിയാഴ്ച അറിയിച്ചിരുന്നു. കയ്‌റോയിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് ഘട്ടംഘട്ടമായുള്ള നിരായുധീകരണത്തിന് ധാരണയായത്. ബോർഡ് ഓഫ് പീസിന്റെ നേതൃത്വത്തിൽ ഗാസയിൽ പുതിയ സർക്കാർ നിലവിൽ വരുന്നതിന് മുന്നോടിയാണിതെന്ന് ട്രംപ് പറഞ്ഞിരുന്നു. മുൻപ് ട്രംപ് മുന്നോട്ടുെവച്ച 20 ഇന നിർദേശങ്ങളടങ്ങിയ ഗാസ സമാധാനക്കരാറിന്റെ രണ്ടാംഘട്ടമാണിത്. എന്നാൽ, ഗാസയുടെ സമ്പൂർണ നിരായുധീകരണമെന്ന തങ്ങളുടെ ആവശ്യം കരാറിലില്ലെന്നു പറഞ്ഞ ഇസ്രയേൽ ഇതിനെ അംഗീകരിച്ചിരുന്നില്ല. അതിനിടെ, ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ട്രംപിന്റെ ‘റോഡ്മാപ്പിനെ’ അറബ് രാജ്യങ്ങൾ പിന്തുണച്ചു. സൗദി അറേബ്യ, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങളാണ് പദ്ധതിയുടെ പുരോഗതിയെ പിന്തുണയ്ക്കുന്നെന്ന് കാട്ടി സംയുക്തപ്രഖ്യാപനം പുറത്തിറക്കിയത്.