ടോക്കിയോ: ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ബുള്ളറ്റ് ട്രെയിനില്‍ യാത്രചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്‌ക്കൊപ്പമായിരുന്നു യാത്ര. ടോക്കിയോയില്‍നിന്ന് സെന്‍ഡായിലേക്കായിരുന്നു ഇരുവരുടെയും യാത്ര. സാമൂഹികമാധ്യമമായ എക്‌സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യമറിയിച്ചത്. 

To advertise here,

സെന്‍ഡായില്‍ എത്തിയ നരേന്ദ്ര മോദി ജാപ്പനീസ് റെയില്‍വേയില്‍ പരിശീലനത്തിലേര്‍പ്പെടുന്ന ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെയും സന്ദര്‍ശിച്ചു. വികസനത്തിന്റെയും സൗഹൃദത്തിന്റെയും യാത്രയെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ ബുള്ളറ്റ് ട്രെയിന്‍ യാത്രയെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വിശേഷിപ്പിച്ചത്. 16 ജാപ്പനീസ് പ്രവിശ്യകളുടെ തലവന്മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

വെള്ളിയാഴ്ചയാണ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. 15-ാം ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണിത്. ജപ്പാന്‍ സന്ദര്‍ശനത്തിനുശേഷം ഞായറാഴ്ച ഷാങ്ഹായ സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ചൈനയിലേക്ക് തിരിക്കും. ഇവിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായും കൂടിക്കാഴ്ച നടത്തും.