വാഷിങ്ടണ്‍: ഇന്ത്യയെ വീണ്ടും മഹത്തരമാക്കാന്‍ ദൃഢനിശ്ചയമെടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈയിന്‍'(മാഗ)യ്ക്ക് സമാനമായി 'മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയിന്‍'(മിഗ) എന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസ്താവന.

To advertise here,

ഇന്ത്യയെ മഹത്തരമാക്കാന്‍ താന്‍ ദൃഡനിശ്ചയമെടുത്തുവെന്ന് മോദി പറഞ്ഞു. ട്രംപിന്റെ 'മാഗ'യും ഇന്ത്യയുടെ 'മിഗ'യും ചെര്‍ന്ന് ഒരു 'മെഗാ പാര്‍ട്ണര്‍ഷിപ്പ്' ആണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മോദി, ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രസ്താവന. മോദി ഇത് എക്‌സ്‌പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.

'പ്രിയപ്പെട്ട സുഹൃത്തെ'ന്ന് അഭിസംബോധന ചെയ്ത് ആലിംഗനം ചെയ്തായിരുന്നു മോദിയെ ട്രംപ് വൈറ്റ്ഹൗസില്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇരുനേതാക്കളും പരസ്പരം  കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇറക്കുമതി തീരുവ, പ്രതിരോധ മേഖലയിലെ സഹകരണം എന്നിവയിലെല്ലാം നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടന്നു.

അമേരിക്കയിലെ ജനങ്ങള്‍ക്ക് ട്രംപിന്റെ മാഗ(മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയിന്‍) കാഴ്ചപ്പാടിനെ കുറിച്ച് നല്ല ബോധ്യമുണ്ട്. അതുപോലെതന്നെയാണ് ഇന്ത്യയിലെ ജനങ്ങള്‍ വികസിത് ഭാരത് 2047-നെ നോക്കിക്കാണുന്നത്. അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മിഗാ(മെയ്ക്ക് ഇന്ത്യാ ഗ്രെയ്റ്റ് എഗെയിന്‍) കാഴ്ചപ്പാടുമായി മുന്നോട്ടുപോവാമെന്നും മോദി പറഞ്ഞു.

2030 ഓടെ 500 ബില്ല്യണ്‍ യു.എസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്നും ഇരുനേതാക്കളും പറഞ്ഞു. ഉപഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമായ വ്യാപാര കരാറിനാണ് ലക്ഷ്യമിടുന്നത്. ഞങ്ങളുടെ ടീം ഇത് സംബന്ധിച്ച് ഉടന്‍ അന്തിമ തീരുമാനമെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. 

ഇന്ത്യയുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കാന്‍ എണ്ണ വ്യാപാരം ശക്തിപ്പെടുത്തും. ഊര്‍ജമേഖലയില്‍ നിക്ഷേപം വര്‍ധിച്ചിട്ടുണ്ട്. അതിന് അനുസൃതമായ നടപടികളും കൈക്കൊള്ളുമെന്ന് മോദി പറഞ്ഞു.