
ആൽബർട്ട: ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാലിസ്താൻ വിഘടനവാദികളുടെ പ്രതിഷേധം. ആൽബർട്ടയിലെ കനാസ്കിസിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി.
പ്രധാനമന്ത്രിയുടെ കാനഡ സന്ദർശനത്തിന് മുമ്പുതന്നെ ഖാലിസ്താൻ അനുകൂല കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. കാൽഗറിയിലെ ഒരു സംഘം ഖാലിസ്താൻ വിഘടനവാദികൾ ശക്തമായ മോദി വിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കുകയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയോട് കാനഡയിൽ മോദിരാഷ്ട്രീയം ഇല്ലായ്മ ചെയ്യാനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഇന്ത്യൻ രാഷ്ട്രീയം തീർക്കാനും ആവശ്യപ്പെട്ടതായും കനേഡിയൻ മാധ്യമപ്രവർത്തകൻ ഡാനിയൽ ബോർഡ്മാനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയെ വിഭജിക്കാൻ ശ്രമങ്ങൾ നടത്തണമെന്നും ഖാലിസ്താൻ വിഘടനവാദികൾ ആഹ്വാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാർ ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ചതായും ബോർഡ്മാൻ പറഞ്ഞു. അവർ പ്രചരിപ്പിച്ച മോദി വിരുദ്ധ ഗാനം അതിരുകൾ ലംഘിക്കുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. 51-ാമത് ജി7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ ബോർഡ്മാൻ പ്രശംസിച്ചു. 'ഇപ്പോൾ ഖാലിസ്ഥാനികളുടെ ഏറ്റവും വലിയ ശക്തിപ്രകടനം സറേയിലാണ്. കാർണി ഖാലിസ്താൻ ഭീഷണി ലഘൂകരിച്ചതായി തോന്നുന്നു. ചൈന പിന്തുണയ്ക്കുന്ന പാകിസ്താനിൽ നിന്നല്ല ഇന്ത്യയുമായുള്ള വ്യാപാരത്തിലാണ് കാനഡയ്ക്ക് കൂടുതൽ ലാഭം ലഭിക്കുന്നത്. ഇന്ത്യക്ക് വലിയൊരു ഉപഭോക്തൃ അടിത്തറയുണ്ട്. പ്രധാനമന്ത്രി മോദിയെ ക്ഷണിക്കുന്നതിലൂടെ, ഭീകരവാദികളോടും വിഘടനവാദികളോടുമുള്ള ഉദാരമായ നിലപാടിൽ നിന്നുള്ള മാറ്റമാണ് പ്രതിഫലിക്കുന്നത്. തീവ്രവാദത്തിനെതിരെ പോരാടുന്നതിനുള്ള ആദ്യപടിയാണിത്.' ബോർഡ്മാൻ പറഞ്ഞു.
ഖാലിസ്താൻ വിഘടനവാദികളോടും അനുയായികളോടും കാനഡ കാണിക്കുന്ന മൃദുസമീപനത്തിൽ ഇന്ത്യ നിരന്തരം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും ഇത് ബാധിച്ചിരുന്നു. മാർക്ക് കാർണി കനേഡിയൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സൗഹൃദപരമാകുമെന്നാണ് വിലയിരുത്തൽ.
രണ്ടു ദിവസത്തെ സൈപ്രസ് സന്ദർശനത്തിന് ശേഷം ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി മോദി കാനഡയിലെത്തിയത്. കനേഡിയൻ പ്രസിഡന്റ് മാർക്ക് കാർണിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷ. ഉച്ചകോടിക്കിടെ ജർമ്മനി, ഇറ്റലി, യുക്രെൈൻ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായും അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും.
Content Highlights: Khalistani extremists staged anti-Modi protests in Canada during the G7 summit
Published: 17 Jun 2025, 04:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented