ന്യൂയോര്‍ക്ക്: ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ബിരിയാണി ലഭിച്ചില്ലെന്ന് ആരോപിച്ച് ഹോട്ടലിന് തീയിട്ടു. ന്യൂയോര്‍ക്ക് സിറ്റിയിലെ ബംഗ്ലാദേശി റെസ്‌റ്റോറന്റാണ് ഷോഫേല്‍ നോര്‍ബു എന്ന നാല്‍പത്തിയൊമ്പതുകാരന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. 

To advertise here,

ആവശ്യപ്പെട്ട ഓര്‍ഡര്‍ കിട്ടിയില്ലെന്ന് ആരോപിച്ച് ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയ ഇയാള്‍ ഒരു കാൻ പെട്രോള്‍ വാങ്ങുകയും പിറ്റേന്ന് രാവിലെ ആറുമണിയ്ക്ക് ഹോട്ടലിലെത്തി പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം ലഭ്യമായിട്ടുണ്ട്. തീപ്പിടിത്തത്തില്‍ ഹോട്ടലിന് 1,500 ഡോളറിന്‍റെ നഷ്ടം വന്നതായി അധികൃതര്‍ അറിയിച്ചു.  

വീഡിയോ ദൃശ്യത്തിൽ സംശയാസ്പദമായ രീതിയിൽ നോർബു ഹോട്ടലിന് മുമ്പിൽ നിൽക്കുന്നതും അൽപസമയത്തിന് ശേഷം കാനിലുള്ള പെട്രോൾ എടുത്ത് ചുമരിന്റെ ഒരു ഭാ​ഗത്ത് ഒഴിക്കുന്നതും കാണാം. പിന്നീട് തീകൊളുത്തുന്നതും അയാളുടെ മുകളിലേക്ക് കൂടി തീ ആളിപ്പടരുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. തീപ്പിടിത്തത്തിന് പിന്നാലെ നിസാരമായ പരിക്കുകളോടെ നോർബു സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. 

പത്ത് ദിവസത്തിന് ശേഷമാണ് നോര്‍ബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. അടുത്ത ദിവസംതന്നെ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തെക്കുറിച്ച് നോർബു പോലീസിനോട് പറഞ്ഞതിങ്ങനെ: 'സംഭവദിവസം ഞാന്‍ മദ്യപിച്ചിരുന്നു. ചിക്കന്‍ ബിരിയാണിയായിരുന്നു ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ അവരെനിക്ക് ചിക്കന്‍ ബിരിയാണി തന്നില്ല. അതോടെ എനിക്ക് ദേഷ്യം വന്നു. മാറി കൊണ്ടുവന്ന ഭക്ഷണം എടുത്ത് ഞാന്‍ പുറത്തേക്കെറിഞ്ഞു.'

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തന്നെയാണ് തങ്ങള്‍ നല്‍കിയതെന്ന് ഹോട്ടല്‍ ജീവനക്കാരി ജഹാന റഹ്‌മാന്‍ പറഞ്ഞു. സമനില തെറ്റിയ ആളെപ്പോലെയാണ് നോർബു പെരുമാറിയതെന്നും ജഹാന കൂട്ടിച്ചേർത്തു.