കൊളംബോ: രാജ്യം വിടാന്‍ ശ്രമിച്ച ശ്രീലങ്കന്‍ മുന്‍ മന്ത്രി ബേസില്‍ രാജപക്‌സെയെ വിമാനത്താവളത്തില്‍ തടഞ്ഞ് ഉദ്യോഗസ്ഥര്‍. ദുബായ് വഴി വാഷിങ്ടണിലേക്ക് പോകാനായിരുന്നു ബേസിലിന്‍റെ ശ്രമം. 

To advertise here,

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ സഹോദരനാണ് മുന്‍ ധനകാര്യമന്ത്രി കൂടിയായ ബേസില്‍ രാജപക്‌സെ. കൊളംബോ വിമാനത്താവളത്തിലെ വിഐപി ടെര്‍മിനലിലൂടെ അകത്തേക്ക് കടന്ന ബേസിലിനെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍  തിരിച്ചറിഞ്ഞ് തടയുകയായിരുന്നു. തുടര്‍ന്നാണ് ബേസില്‍ രാജപക്‌സെയ്ക്ക് യാത്ര ഉപേക്ഷിച്ച് തിരിച്ചുപോവേണ്ടി വന്നത്. 

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ആദ്യഘട്ടത്തിലാണ് ജൂണില്‍ ബേസില്‍ രാജപക്‌സെ പാര്‍ലമെന്റ് അംഗത്വം രാജിവെച്ചത്. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ധനകാര്യമന്ത്രിസ്ഥാനവും ബേസില്‍ രാജിവെച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക ദുരവസ്ഥയില്‍ തനിക്കൊരു ഉത്തരവാദിത്തവുമില്ല, താന്‍ ധനകാര്യ മന്ത്രിയാകുമ്പോള്‍ തന്നെ ഈ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. രാജപക്‌സെെ കുടുംബത്തിലെ ഇളയ സഹോദരനമാണ് ബേസില്‍ രാജപക്‌സെെ. 

അതിനിടെ ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ ജൂലായ് 20-ന് തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായതായി സ്പീക്കര്‍ മഹിന്ദ യപ അഭയവര്‍ധനെ പറഞ്ഞു. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് പാര്‍ലമെന്റ് ചേരും. 

പ്രതിപക്ഷകക്ഷികളെ ഉള്‍പ്പെടുത്തി ശ്രീലങ്കയില്‍ പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുന്നതോടെ മന്ത്രിസഭ രാജിവെച്ചൊഴിയുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അറിയിച്ചിരുന്നു. അഞ്ചു മന്ത്രിമാരാണ് ഇതിനോടകം രാജിവെച്ചൊഴിഞ്ഞത്.നേരത്തേ പ്രഖ്യാപിച്ചതുപോലെ ബുധനാഴ്ചതന്നെ രാജിവെക്കുമെന്ന് പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ഔദ്യോഗികമായി അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.