ടെഹ്‌റാന്‍: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്ത് ഇസ്രയേല്‍ ബോംബിട്ടു. തത്സമയം സംപ്രേഷണത്തിനിടെയായിരുന്നു ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് കെട്ടിടം ഇടിഞ്ഞുവീഴുന്നതും അവതാരക കസേരയില്‍നിന്ന് എഴുന്നേറ്റോടുന്നതും ദൃശ്യത്തില്‍ കാണാം. ആക്രമണം നടന്നതായി ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തു.

To advertise here,

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ഐആര്‍ഐബിയുടെ ആസ്ഥാനത്താണ് ആക്രമണം നടന്നത്. ബോംബിടുകയായിരുന്നുവെന്നാണ് ഇസ്രേയല്‍ വ്യോമസേന അറിയിച്ചിട്ടുള്ളത്. ആക്രമണത്തെ തുടര്‍ന്ന് ഐആര്‍ഐബി ന്യൂസ് നെറ്റ്‌വര്‍ക്കില്‍ തത്സമയ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം സാധാരണ നിലയിലായി. ആക്രമണ സമയത്ത് ലൈവിലുണ്ടായിരുന്ന വാര്‍ത്താ അവതാരക സഹര്‍ ഇമാമി വീണ്ടും മറ്റൊരു സ്റ്റുഡിയോയില്‍നിന്ന്‌ തത്സമയ സംപ്രേക്ഷത്തിലേക്കെത്തുകയും ചെയ്തു.

ഐആര്‍ഐബിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ടെഹ്റാനിലെ മേഖലയില്‍നിന്ന് ആളുകളോട്  ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് നേരത്തെ ഇസ്രയേല്‍ പ്രതിരോധ സേന നല്‍കിയിരുന്നു. ഇറാന്റെ പ്രചാരണത്തിന്റെയും പ്രകോപനത്തിന്റെയും മുഖപത്രം അപ്രത്യക്ഷമാകാന്‍ പോകുന്നു' എന്ന് ആക്രമണം സംബന്ധിച്ച്  ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.