ലെബനന്‍: വ്യവസ്ഥകളോടെ ഇസ്രയേലുമായി സന്ധിക്ക് തയ്യാറെന്ന് ഹിസ്ബുള്ളയുടെ പുതിയ തലവന്‍ നയിം ഖാസിം. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം ഇസ്രയേലി സൈന്യം ബോംബാക്രമണം തുടരുന്ന സാഹചര്യത്തലാണ് വ്യവസ്ഥകളോടെ വെടിനിര്‍ത്തലിന് തയ്യാറുള്ളതായി ഹിസ്ബുള്ള തലവന്‍ വ്യക്തമാക്കിയത്. ഇസ്രയേല്‍ സുരക്ഷാ മന്ത്രാലയം സന്ധിക്കുള്ള ചര്‍ച്ചകള്‍ ത്വരിതപ്പെടുത്തുന്ന ഘട്ടത്തിലാണ് ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നുള്ള ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. 

To advertise here,

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹസന്‍ നസ്രള്ള കൊല്ലപ്പെട്ടതോടെയാണ് സായുധ സംഘത്തിന്റെ ഉപമേധാവിയായിരുന്ന നയിം ഖാസിം പുതിയ മേധാവിയായി സ്ഥാനമേറ്റത്. അക്രമം നിര്‍ത്താണമെന്ന് ഇസ്രയേലികള്‍ തീരുമാനിക്കുകയാണെങ്കില്‍, ഞങ്ങളും തയ്യാറാണ് എന്നാണ് പറയാനുള്ളത്. പക്ഷേ ഞങ്ങളുടെ നിബന്ധനകള്‍ അവര്‍ അംഗീകരിക്കേണ്ടിവരും, അല്‍-ജദീദിന് നല്‍കിയ അഭിമുഖത്തില്‍ നയിം ഖാസിം വ്യക്തമാക്കി. 

ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന ലെബനന്റെ കിഴക്കന്‍ നഗരമായ ബാല്‍ബെക്കിനെ ലക്ഷ്യമാക്കി ഇസ്രയേല്‍ അടുത്തിടെ ആക്രമണം കടുപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് അടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. ബാല്‍ബെക്കില്‍ മാത്രം ഈ ആഴ്ച 19 പേര്‍ കൊല്ലപ്പെട്ടിട്ടുള്ളതായി ലെബനന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.