
ജറുസലേം/ ടെഹ്റാൻ: ഇസ്രയേലില്‍ കനത്തനാശം വിതച്ച് ഇറാന്റെ മിസൈല്‍ ആക്രമണം. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി ഇസ്രയേലിലെ ജനവാസമേഖലകളിലേക്കാണ് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. ഇറാന്റെ ആക്രമണത്തില്‍ പത്തുവയസ്സുള്ള കുട്ടി ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായും 20 പേരെ കാണാതായെന്നും ഇസ്രയേല്‍ മാധ്യമമായ 'ടൈംസ് ഓഫ് ഇസ്രയേല്‍' റിപ്പോര്‍ട്ട് ചെയ്തു.
മധ്യ ഇസ്രയേലിലെ ബാറ്റ് യാം, ടെല്‍ അവീവ്, കിഴക്കന്‍ ഹൈഫയിലെ ടാംറ തുടങ്ങിയ മേഖലകളിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ടാംറയില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ജനവാസമേഖലകളിലെ കെട്ടിടങ്ങളിലാണ് ഇറാന്റെ മിസൈലുകള്‍ പതിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തങ്ങളുടെ ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിനെതിരേ നടത്തിയ ഒടുവിലത്തെ ആക്രമണത്തില്‍ ഉപയോഗിച്ചതെന്ന് ഇറാന്‍ അവകാശപ്പെട്ടു. 'ഹജ് ഖാസിം' എന്ന് പേരിട്ട ഈ മിസൈലുകള്‍ ഇസ്രയേലില്‍ കനത്തനാശം വിതച്ചതായും ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലില്‍ സ്ഥാപിച്ചിരിക്കുന്ന യുഎസിന്റെ 'ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ്(THAAD)' എന്ന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധസംവിധാനത്തെയും ഇസ്രയേലിന്റെ മറ്റു വ്യോമപ്രതിരോധ സംവിധാനങ്ങളെയും മറികടക്കാന്‍ കഴിയുന്നതാണ് പുതിയ ബാലിസ്റ്റിക് മിസൈലുകളെന്നാണ് ഇറാന്റെ അവകാശവാദം.
മേയ് ആദ്യത്തിലാണ് ഈ മിസൈല്‍ നേരത്തേ ഇറാന്‍ പുറത്തിറക്കിയത്. 1200 കിലോമീറ്ററോളം റേഞ്ചുള്ള ഈ ബാലിസ്റ്റിക് മിസൈലിന് വ്യോമപ്രതിരോധന സംവിധാനങ്ങളെ തകര്‍ത്ത് മുന്നേറാനാകുമെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2020-ല്‍ യുഎസ് വധിച്ച ജനറല്‍ ഖാസിം സുലൈമാനിയോടുള്ള ആദരസൂചകമായാണ് പുതിയ ബാലിസ്റ്റിക് മിസൈലിന് ഇറാന്‍ 'ഹജ് ഖാസിം' എന്ന പേരുനല്‍കിയത്.
പോയരാത്രി ഇറാന് നേരേ ഇസ്രയേലും ശക്തമായ ആക്രമണമാണ് നടത്തിയത്. ടെഹ്‌റാനിലെ ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും പ്രധാന എണ്ണപ്പാടങ്ങള്‍ക്ക് നേരേയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. എണ്ണ സംഭരണശാലകളില്‍ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ വന്‍ അഗ്നിബാധയുണ്ടായി. എന്നാല്‍, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നായിരുന്നു ഇറാന്റെ പ്രതികരണം. കഴിഞ്ഞദിവസങ്ങളിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരടക്കം 78 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇറാന്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇക്കഴിഞ്ഞ രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണത്തില്‍ ഇറാനിലെ വിവിധയിടങ്ങളിലായി അറുപതോളം പേര്‍ കൊല്ലപ്പട്ടതായും ചില റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ ഇറാന്‍ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.
അതിനിടെ, ഇറാനെതിരായ സൈനികനടപടികള്‍ ദിവസങ്ങളല്ല, ആഴ്ചകളോളം നീളുമെന്ന് ഇസ്രയേല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അമേരിക്കയുടെ അചഞ്ചലമായ അംഗീകാരത്തോടെയാണ് ഇസ്രയേലിന്റെ സൈനികനടപടികള്‍ മുന്നോട്ടുപോകുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചകള്‍ നീളുന്ന സൈനികനടപടിയെ സ്വകാര്യചര്‍ച്ചകളില്‍ ട്രംപ് ഭരണകൂടം വിമര്‍ശിച്ചിട്ടില്ലെന്ന് ഒരു ഇസ്രയേലി ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പ്രതികരിച്ചു. ഇസ്രയേലിന്റെ പദ്ധതികളെക്കുറിച്ച് യുഎസ് ഭരണകൂടത്തിന് അറിയാമെന്നും ഇസ്രയേലിന് പരോക്ഷമായ പിന്തുണയുണ്ടെന്നും വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥനും പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Iran`s missile attack on Israel killed 8, Israel retaliated with strikes on Iran.
Published: 15 Jun 2025, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented