ടെഹ്‌റാന്‍: ആണവകരാറില്‍ ഒപ്പിടാന്‍ ഇറാന്‍ വിമുഖത തുടര്‍ന്നാല്‍ ബോംബിട്ട് തകര്‍ത്തുകളയുമെന്ന ട്രംപിന്റെ ഭീഷണി വന്ന് മണിക്കൂറുകള്‍ കഴിയുംമുമ്പേ ഇറാന്റെ 'മിസൈല്‍' ഭീഷണി. ട്രംപിന്റെ ബോംബിനെതിരെ ഇറാന്‍റെ മിസൈലുകള്‍ തയ്യാറായി നില്‍പ്പുണ്ടെന്നാണ് ദേശീയ പത്രമായ ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള യു.എസിന്‍റെ സ്ഥാപനങ്ങള്‍ തരിപ്പണമാക്കാനുള്ള മിസൈലുകള്‍ ഇറാന്‍ സജ്ജമാക്കിയിട്ടുണ്ട് എന്നായിരുന്നു ഇറാന്റെ പ്രതികരണം.  

To advertise here,

'വിക്ഷേപിക്കാന്‍ തയ്യാറായ ഈ മിസൈലുകളില്‍ ഗണ്യമായ എണ്ണം രാജ്യത്തുടനീളം സജ്ജീകരിച്ചിട്ടുള്ള ഭൂഗര്‍ഭ അറകളില്‍ ഭദ്രമാണ്. അവ വ്യോമാക്രമണങ്ങളെ ചെറുക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്'- ഇറാന്‍ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടെഹ്‌റാന്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആണവകരാറുമായി ബന്ധപ്പെട്ട് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുവെന്നല്ലാതെ തീരുമാനമെടുക്കാന്‍ ഇറാന്‍ വൈകുന്നതില്‍ പ്രകോപിതനായിട്ടാണ് എന്‍ബിസി ന്യൂസിന്  നല്‍കിയ അഭിമുഖത്തില്‍ ഇറാനുനേരെ ട്രംപ് ബോംബു ഭീഷണി മുഴക്കിയത്. 'അവര്‍ കരാറുണ്ടാക്കുന്നില്ലെങ്കില്‍ അവിടെ ബോംബ് വര്‍ഷിക്കപ്പെടും' എന്നായിരുന്നു ട്രംപിന്റെ ഭീഷണി. 'അവര്‍ ഇന്നേവരെ കാണാത്ത തരത്തില്‍ ബോംബുകള്‍ പതിച്ചുകൊണ്ടേയിരിക്കും' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ആയുധം ഉപയോഗിച്ചുള്ള ആക്രമണ ഭീഷണിക്കുപുറമേ നികുതി, ചരക്കുനിരോധനം തുടങ്ങി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇറാന്‍ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആണവകരാറില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയമാണ് ട്രംപ് ഇറാന് നല്‍കിയിരിക്കുന്നത്. ട്രംപിന്റെ ഭീഷണികളെയും മുന്നറിയിപ്പുകളെയും മുഖവിലയ്‌ക്കെടുക്കാത്ത ഇറാന്‍ യുഎസ്സുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.