ടെല്‍ അവീവ്: ഇറാന്റെ 20 ഡ്രോണുകള്‍ വെടിവെച്ച് തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം. ഞായറാഴ്ച വൈകുന്നേരത്തോടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ കടന്ന ഇരുപതോളം ഡ്രോണുകളെ ഒരുമണിക്കൂറിനുള്ളില്‍ തങ്ങളുടെ വ്യോമസേന തകര്‍ത്തതായാണ് ഇസ്രയേലിന്റെ വെളിപ്പെടുത്തല്‍. എക്‌സിലൂടെ ഇതിന്റെ വീഡിയോയും ഇസ്രയേലി എയര്‍ഫോഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. 

To advertise here,

'കഴിഞ്ഞ ഒരു മണിക്കൂറില്‍ മാത്രം, രാജ്യാതിര്‍ത്തി ലക്ഷ്യമാക്കിവന്ന ഏകദേശം 20 ഡ്രോണുകള്‍ (UAVs)  ഇസ്രയേലിന്റെ വ്യോമസേന തകര്‍ത്തു,' ഇസ്രയേലി എയര്‍ഫോഴ്‌സ് എക്‌സില്‍ കുറിച്ചു. ഇതോടൊപ്പം ആക്രമണത്തിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്. 

ഞായറാഴ്ച ഉണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളില്‍ ഇറാനിലും ഇസ്രയേലിലും കനത്ത നാശനഷ്ടങ്ങളുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനിലെ പോലീസ് ആസ്ഥാനമാണ് ഇസ്രയേല്‍ ഞായറാഴ്ച ആക്രമിച്ചത്. പിന്നാലെ ടെല്‍ അവീവ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാന്‍ സൈന്യവും വ്യക്തമാക്കി. 

ഇസ്രയേലിന്റെ ആക്രമണത്തില്‍ രാജ്യത്ത് ഇതുവരെ 128 പേര്‍ മരിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. അതേസമയം, മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണക്ക് പ്രകാരം, ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ കുറഞ്ഞത് 406 പേരെങ്കിലും കൊല്ലപ്പെടുകയും 654 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.