ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരാതിരിക്കാന്‍ വേണ്ടിയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി. അബുദാബിയില്‍ നടക്കുന്ന വാര്‍ഷിക ഊര്‍ജ-വ്യവസായ പരിപാടിയായ എ.ഡി.ഐ.പി.ഇ.സി.യില്‍ പങ്കെടുക്കവെ സി.എന്‍.എന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

To advertise here,

ഇന്ത്യ ഇത്തരം ഒരു നയം സ്വീകരിച്ചിരുന്നില്ലെങ്കില്‍ ആഗോളതലത്തില്‍ എണ്ണവില 200 ഡോളര്‍വരെ വര്‍ധിക്കുമായിരുന്നു എന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു. വരുംവര്‍ഷങ്ങളിലും ലോകത്തിന്റെ ഊര്‍ജവിതരണത്തില്‍ ക്രൂഡ് ഓയില്‍ തന്നെയായിരിക്കും പ്രധാന പങ്കുവഹിക്കുക. അതുകൊണ്ടുതന്നെ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം തന്ത്രപ്രധാനമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മറ്റുരാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ ലാഭകരമാണ് റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. സ്ഥിരമായി വാങ്ങുന്നയിടത്തേക്കാള്‍ കുറഞ്ഞ വിലയില്‍ നമുക്ക് ആവശ്യമായ സാധനം മറ്റൊരിടത്തുനിന്ന് കിട്ടുമെങ്കില്‍ അങ്ങോട്ട് പോകുന്നതില്‍ എന്താണ് തെറ്റ്, ഹര്‍ദീപ് സിങ് പുരി ചോദിച്ചു. ലോകത്തെ മുഴുവന്‍ രാജ്യങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്നതിനുവേണ്ടിയാണ് റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങിയതെന്നും ഹര്‍ദീപ് സിങ് പുരി അവകാശപ്പെട്ടു.