ടെൽ അവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷസാധ്യതയുടെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാരോട് ജാ​ഗ്രത പാലിക്കാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജാ​ഗ്രത പാലിക്കാനും എംബസി ആവശ്യപ്പെട്ടു. 

To advertise here,

ഹമാസ് നേതാവ് ഇസ്മയിൽ ഹനിയെയുടെ വധത്തെത്തുടർന്ന്‌ സംഘർഷസാധ്യത രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഹനിയെയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേലാണെന്നാണ് ഇറാന്റേയും ഹമാസിന്റേയും ആരോപണം. എന്നാൽ, ഇതുവരെ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. 

നേരത്തെ, ഇതേ സംഘർഷസാധ്യതയുടെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ ടെൽഅവീവിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ ആ​ഗസ്റ്റ് എട്ടുവരെ എയർ ഇന്ത്യ റദ്ദുചെയ്തിരുന്നു. കാൻസലേഷൻ ചാർജില്ലാതെ ടിക്കറ്റ് തുക തിരികെനൽകും. റീബുക്കിങ്ങിനും അവസരമുണ്ട്.

അതിനിടെ, പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മേഖലയില്‍ കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ച് സുരക്ഷയും പ്രതിരോധവും ഉറപ്പാക്കുമെന്ന് യു.എസ് സൈനിക ആസ്ഥാനമായ പെന്റഗണ്‍ വ്യക്തമാക്കി. ഹമാസ് നേതാവിന്റെയും ഹിസ്ബുള്ള കമാന്‍ഡറിന്റെയും കൊലപാതകത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന ഇറാന്റെയും പ്രാദേശിക സംഘങ്ങളുടെയും ഭീഷണിക്ക് പിന്നാലെയാണിത്.

ഇറാന്റെയും പങ്കാളികളുടെയും കടന്നുകയറ്റ സാധ്യതകളെ ചെറുക്കാന്‍ പ്രതിരോധവിഭാഗം തയ്യാറെടുക്കുന്നുണ്ടന്ന് പെന്റഗണ്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രിന സിങ് പറഞ്ഞു. യുഎസ്എസ് തിയോഡര്‍ റൂസ്‌വെല്‍റ്റിന് പകരം വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കന്റെ നേതൃത്വത്തിലുള്ള സംഘത്തെ മേഖലയില്‍ വിന്യസിക്കുമെന്നും അറിയിച്ചു. പശ്ചിമേഷ്യയിലെ മേഖലകളിലേക്ക് കൂടുതല്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിക്കാന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഉത്തരവിട്ടു.

ജൂലായ് 31-നായിരുന്നു ഹമാസിന്റെ രാഷ്ട്രീയകാര്യമേധാവി ഇസ്മയിൽ ഹനിയെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ ഫുആദ് ഷുക്കൂറിനെ ഇസ്രയേൽ വധിച്ച് 24 മണിക്കൂറിനകമായിരുന്നു ഹനിയെയുടെ കൊലപാതകം.

ഹനിയെയുടെ കൊലയ്ക്ക് ഇസ്രയേലിനെ കഠിനമായി ശിക്ഷിക്കുമെന്ന് ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി പ്രതികരിച്ചിരുന്നു. ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ളയും വിഷയത്തിൽ ഇസ്രയേലിനെതിരേ രം​ഗത്തെത്തി. വധം ഹീനമായ ക്രൂരകൃത്യമാണെന്ന് യെമെനിലെ ഹൂതി വിമതരും വലിയ നഷ്ടമാണെന്ന് താലിബാനും പ്രതികരിച്ചു.