മാനന്തവാടി : വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തെ തുടര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ ജനകീയ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ കടുവയെ പിടികൂടാനുള്ള നടപടികളുമായി വനംവകുപ്പ്. നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. രാധയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുതന്നെയാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. തെര്‍മല്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയും ഇന്ന് നടത്തിയിരുന്നു. കടുവയെ കൂട്ടിലാക്കുന്ന ദൗത്യത്തിന്റെ ഭാഗമായി പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസ്സി, ചിറക്കടവ് എന്നീ വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

To advertise here,

കടുവയെ കൂട്ടിലാക്കാന്‍ പത്തിനപരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി മേഖലയില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉപയോഗിച്ച് വനംവകുപ്പ് പരിശോധന നടത്തുന്നുണ്ട്. തലപ്പുഴ, വരയാല്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുല്‍പ്പള്ളിയിലേയും ചെതലയിലേയും സംഘം ചേരും. ദൗത്യത്തിന്റെ ഭാഗമായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിലെത്തും. പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാമ്പിലേക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള ആര്‍.ആര്‍.ടി സംഘമെത്തും. സൗത്ത് വയനാട് ഡിവിഷനിലുള്ള ക്യാമറ ട്രാപ്പുകളും പഞ്ചാരക്കൊല്ലിയില്‍ വിന്യസിക്കും. മാര്‍ട്ടിന്‍ ലോവലാണ് ദൗത്യത്തിന്റെ കമാന്‍ഡര്‍, കെ.എസ് ദീപ മേല്‍നോട്ടം വഹിക്കും. കടുവയെ ആകര്‍ഷിക്കാന്‍ ജീവനുള്ള ഇരകളെ ബന്ധിച്ച കൂടുകള്‍ പഞ്ചാരക്കൊല്ലിയില്‍ സ്ഥാപിക്കും, ദൗത്യത്തിന്റെ നടത്തിപ്പിന് നിരോധനാജ്ഞ പ്രഖ്യാപിക്കും, മുത്തങ്ങ ക്യാമ്പിലെ കുങ്കി ആനകളെ ദൗത്യത്തിനായി രംഗത്തിറക്കും തുടങ്ങിയ പരിപാടികളാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 

കടുവയുടെ ആക്രമണത്തിന് പിന്നാലെ മാനന്തവാടിയിലെ ഡി.എഫ്.ഒ ഓഫീസിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ആരോപിച്ച് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. തുടര്‍ന്ന് നാളെ മാനന്തവാടി നഗരസഭയില്‍ യു.ഡി.എഫ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം കടുവകടിച്ച് കൊന്ന രാധയുടെ മൃതദേഹം നാളെ സംസ്‌കരിക്കും. നിലവില്‍ മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹമുള്ളത്. രാധയുടെ കുടുംബത്തിന് പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്നും മന്ത്രി ഒ.ആര്‍ കേളു അറിയിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ മന്ത്രിയെ നേരത്തെ ജനങ്ങള്‍ തടഞ്ഞിരുന്നു.