കൊച്ചി: വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് കേസ് എടുത്തത്.
പോസ്റ്റ് ഓഫീസ് കെട്ടടവുമായി ബന്ധപ്പെട്ടാണ് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയത്. 1999 സെപ്റ്റംബര്‍ മുതല്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് വാടകയ്ക്കാണ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. പോസ്റ്റ് ഇരിക്കുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലെക്‌സ് നിര്‍മിക്കുകയാണെന്നും ഇതിനാല്‍ താന്‍ നല്‍കുന്ന മറ്റൊരു കെട്ടിടത്തിലേക്കു പ്രവര്‍ത്തനം മാറ്റണമെന്നും 2005 ല്‍ കെട്ടിടം ഉടമസ്ഥന്‍ പോസ്റ്റ് ഓഫിസ് അധികൃതരോട് ആവശ്യപ്പെട്ടു. മതിയായ സുരക്ഷ കെട്ടിടത്തിന് ഉണ്ടാകണമെന്ന നിബന്ധനയോടെ പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിലേക്കു മാറ്റി.
ഒരു ഘട്ടത്തില്‍ വാടക ഉടമസ്ഥന്‍ സ്വീകരിക്കാതായി. കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഓഫിസിനു നോട്ടിസും അയച്ചു. ഇതിനൊപ്പം സ്ഥലം തിരിച്ചുപിടിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ട്രൈബ്യൂണലിലും പരാതി നല്‍കി. ട്രൈബ്യൂണല്‍ ഉടമസ്ഥന് അനുകൂലമായി വിധി പറഞ്ഞെങ്കിലും പോസ്റ്റ് ഓഫിസിന്റെ അപ്പീലില്‍ ഈ വിധി റദ്ദാക്കി. ഇതിനിടെയാണ്, പോസ്റ്റ് ഓഫിസ് ഭൂമി കയ്യേറിയെന്നു കാട്ടി വഖഫ് ബോര്‍ഡ് സിഇഒ നോട്ടിസ് ഇറക്കുന്നത്. കേസ് വീണ്ടും ട്രൈബ്യൂണല്‍ മുമ്പാകെയെത്തി. 45 ദിവസത്തിനകം സ്ഥലമൊഴിയണമെന്ന് ട്രൈബ്യൂണല്‍ പോസ്റ്റ് ഓഫിസിനു നിര്‍ദേശം നല്‍കി. ഇതനുസരിച്ച് സ്ഥലം തേടി പോസ്റ്റ് ഓഫിസ് പത്രപ്പരസ്യങ്ങള്‍ നല്‍കി. പക്ഷേ കെട്ടിടം ലഭിച്ചില്ല.
ഇതിനു പിന്നാലെയാണ് പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ക്കെതിരെ 2013-ലെ നിയമഭേദഗതി അനുസരിച്ചുള്ള വഖഫ് നിയമത്തിലെ വകുപ്പ് 52എ അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് കോടതിയെ സമീപിക്കുന്നത്. ഇതിനെതിരെ പോസ്റ്റ് ഓഫിസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി നിയമഭേദഗതിക്കു മുമ്പ് കൈവശം വെച്ച ഭൂമിയുടെ പേരിൽ ക്രിമിനൽ നടപടി സാധ്യമല്ലെന്ന് വ്യക്തമാക്കി.
മുനമ്പമടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മുനമ്പം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ബോര്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിര്‍ണായകമായ ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. തപാൽ വകുപ്പിന് വേണ്ടി കേന്ദ്രസർക്കാർ അഭിഭാഷകനായ സുവിൻ ആർ മേനോൻ ആണ് ഹാജരായത്.
Content Highlights: High Court rejected a Wakf Board case against post office employees.
Published: 12 Nov 2024, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented